സിലിയുടെ മരണം ജോളി ഉറപ്പാക്കിയത് വിദഗ്ധമായി
Mail This Article
വടകര (കോഴിക്കോട്) ∙ കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യ പ്രതി ജോളി ജോസഫ് കാപ്സ്യൂളിൽ സയനൈഡ് നിറച്ചു നൽകിയാണ് ഭർത്താവ് ഷാജു സ്കറിയയുടെ ആദ്യ ഭാര്യ സിലിയെ കൊലപ്പെടുത്തിയതെന്നു കുറ്റപത്രം.
താമരശ്ശേരി കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ ജോളിയും സയനൈഡ് സംഘടിപ്പിച്ചു നൽകിയ എം.എസ്.മാത്യു, സ്വർണപ്പണിക്കാരനായ കെ.പ്രജികുമാർ എന്നിവരാണ് പ്രതികൾ. അവശയായ സിലിയെ സമീപം ആശുപത്രി ഉണ്ടായിട്ടും 12 കിലോമീറ്റർ അകലെയുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ച് ജോളി മരണം ഉറപ്പാക്കി. ആശുപത്രിയിൽ വച്ച് വെള്ളം ആവശ്യപ്പെട്ടപ്പോഴും ജോളി സിലിക്ക് സയനൈഡ് കലർത്തിയ വെള്ളമാണ് നൽകിയത്.
മറ്റു കൊലപാതകങ്ങൾ പോലെ വിദഗ്ധമായാണ് സിലിയുടെ മരണം ജോളി ഉറപ്പാക്കിയതെന്ന് അന്വേഷണത്തിന് നേതൃത്വം നൽകിയ റൂറൽ എസ്പി കെ.ജി.സൈമൺ പറഞ്ഞു. സിലിയെ ചികിത്സിച്ച ഡോക്ടർ വിഷം ഉള്ളിൽ ചെന്നതായി സംശയിക്കുന്നതായി റിപ്പോർട്ടിൽ എഴുതിയിരുന്നു. പോസ്റ്റ്മോർട്ടം നടത്തിയെങ്കിൽ ഇതു കണ്ടെത്താമായിരുന്നു. സിലിയുടെ ഭർത്താവ് ഷാജുവിനു കൊലപാതകത്തിൽ പങ്കില്ല. ഷാജുവിനെ വിവാഹം കഴിക്കാൻ വേണ്ടിയാണ് സിലിയെ ജോളി കൊലപ്പെടുത്തിയത്.
എൻ.കെ.ഉണ്ണിക്കൃഷ്ണൻ സ്പെഷൽ പ്രോസിക്യൂട്ടർ
കോഴിക്കോട് ∙ കൂടത്തായി കൊലക്കേസിൽ സ്പെഷൽ പ്രോസിക്യൂട്ടറായി പെരുമ്പാവൂർ നിയമ വിദ്യാർഥിനി വധക്കേസിലെ സ്പെഷൽ പ്രോസിക്യൂട്ടറായിരുന്ന അഡ്വ. എൻ.കെ.ഉണ്ണിക്കൃഷ്ണനെ നിയമിച്ചുകൊണ്ടു സർക്കാർ ഉത്തരവിറക്കി.
തൃശൂർ ബാറിലെ അഭിഭാഷകനായ ഉണ്ണിക്കൃഷ്ണൻ പെരുമ്പാവൂർ വധക്കേസിനു പുറമേ ചാലക്കുടി സ്വീറ്റി വധക്കേസിലും സ്പെഷൽ പ്രോസിക്യൂട്ടറായിരുന്നു. നിലവിൽ ചാവക്കാട് ഫനീഫ വധക്കേസിന്റെ സ്പെഷൽ പ്രോസിക്യൂട്ടറാണ്. കൂടത്തായി കൊലക്കേസിലെ മുഖ്യപ്രതിയായ ജോളി ജോസഫ് അഞ്ചു കൊലപാതകങ്ങൾ നടത്തിയത് സയനൈഡ് ഉപയോഗിച്ചാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.
English Summary: koodathayi murder