‘പൂച്ച രക്ഷാപ്രവർത്തനം’ ;മെട്രോ നിർത്തിവച്ചു
Mail This Article
കൊച്ചി ∙ വൈറ്റിലയിൽ 50 അടിയോളം ഉയരമുള്ള മെട്രോ റെയിൽ തൂണിനു മുകളിൽ 6 ദിവസം കുടുങ്ങിക്കിടന്ന പൂച്ചയ്ക്കു മോചനം. അഗ്നിരക്ഷാസേനാ ഉദ്യോഗസ്ഥർ രണ്ടര മണിക്കൂർ നീണ്ട കഠിന പ്രയത്നത്തിലൂടെയാണ് രക്ഷിച്ചത്. പല മാർഗങ്ങൾ പയറ്റിയിട്ടും പൂച്ച താഴെയിറങ്ങാൻ കൂട്ടാക്കിയിലേല. ഒടുവിൽ തൂണിൽനിന്നു പൂച്ചയെ താഴെ നിവർത്തിപ്പിടിച്ച വലയിലേക്കു വടി കൊണ്ടു തള്ളിയിട്ടാണു രക്ഷപ്പെടുത്തിയത്. പൂച്ചയെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ 15 മിനിറ്റോളം മെട്രോ സർവീസ് നിർത്തിവച്ചു.
പൂച്ചയുടെ ദുരവസ്ഥ ഇന്നലെ വാർത്തയായിരുന്നു. വാർത്ത കണ്ട ജസ്റ്റിസ് കെ.നാരായണക്കുറുപ്പ് പൂച്ചയെ രക്ഷപ്പെടുത്താൻ അഗ്നിശമന സേനയോടു ആവശ്യപ്പെട്ടു. രാവിലെ 11 നു സ്ഥലത്തെത്തി ‘മാൻ ലിഫ്റ്റർ’ വഴി 2 ഉദ്യോഗസ്ഥർ തൂണിനു മുകളിൽ കയറിയെങ്കിലും തൂണുകളും റെയിലുമായി ചേരുന്നതിനു തൊട്ടുതാഴെ ദുഷ്കരമായ സ്ഥലത്തായിരുന്നു പൂച്ച. ഇവിടേക്കെത്താൻ ഉദ്യോഗസ്ഥർക്കു കഴിഞ്ഞില്ല. ചെറിയ വലയിൽ പിടികൂടാൻ നോക്കിയെങ്കിലും തൂണിനു മുകളിൽ പൂച്ച ഓടി മാറി.
ഒടുവിൽ 2.45ന് പൂച്ചയെ വടി ഉപയോഗിച്ചു താഴെ വലയിലേക്കു തള്ളിയിട്ടു. വലയിൽ വീണ പൂച്ച ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും മൃഗസ്നേഹി കൂട്ടായ്മയിലെ അംഗങ്ങൾ പിടികൂടി സുരക്ഷിത സ്ഥാനത്തേക്കു മാറ്റി ആഹാരവും വെള്ളവും നൽകി. 2 പേർക്കു പൂച്ചയുടെ കടിയേറ്റു. ഇവരെ പൊലീസ് ആശുപത്രിയിലെത്തിച്ചു ചികിത്സ നൽകി.