കേന്ദ്രസർക്കാരിന്റെ ലക്ഷ്യം ജനശ്രദ്ധ തിരിക്കൽ: ഹൈദരലി ശിഹാബ് തങ്ങൾ
Mail This Article
പട്ടിക്കാട് (മലപ്പുറം) ∙ പൗരത്വ നിയമം വഴി ആരെയെങ്കിലും നിഷ്‌ക്രിയരാക്കാനോ അപകർഷതയിൽ തളച്ചിടാനോ സംഘപരിവാറിനു കഴിയില്ലെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ. പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിയ്യ വാർഷിക, സനദ്‌ദാന സമ്മേളനത്തിന്റെ സമാപനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭരണപരാജയത്തിൽ നിന്ന് ജനശ്രദ്ധ തിരിക്കുകയും മുസ്‌ലിം സമൂഹത്തെ ഭീഷണിപ്പെടുത്തി അവരുടെ സാമൂഹിക സാംസ്‌കാരിക രാഷ്‌ട്രീയ പുരോഗതിക്ക് തടയിടുകയുമാണ് കേന്ദ്രസർക്കാരിന്റെ ലക്ഷ്യം. കണ്ണുരുട്ടുമ്പോഴേക്കു മുട്ടുവിറച്ച് പിൻമാറില്ല. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി ജീവാർപ്പണം നടത്തിയവരുടെ രക്‌തം സിരകളിലോടുന്നവരെ ഭയപ്പെടുത്താനോ കീഴ്‌പ്പെടുത്താനോ സാധ്യമല്ലെന്നും ഹൈദരലി തങ്ങൾ പറഞ്ഞു.
പതിനായിരങ്ങളാണ് ജാമിഅഃ നൂരിയ്യ ക്യാംപസിൽ ഒത്തുകൂടിയത്. 262 യുവ പണ്ഡിതർ ജാമിഅഃ പ്രസിഡന്റ് കൂടിയായ ഹൈദരലി തങ്ങളിൽനിന്ന് മൗലവി ഫാസിൽ ഫൈസി ബിരുദം ഏറ്റുവാങ്ങി.
സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ആധ്യക്ഷ്യം വഹിച്ചു. മണിശങ്കർ അയ്യർ, ഡോ. സയ്യിദ് ജഹാംഗീർ, പി.കെ.കുഞ്ഞാലിക്കുട്ടി എംപി, എം.ടി.അബ്‌ദുല്ല മുസല്യാർ, പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, എം.പി.അബ്‌ദുസ്സമദ് സമദാനി, പാണക്കാട് ബഷീറലി ശിഹാബ് തങ്ങൾ, മുനവ്വറലി ശിഹാബ് തങ്ങൾ, കെ.ആലിക്കുട്ടി മുസല്യാർ തുടങ്ങിയവർ പ്രസംഗിച്ചു.