എല്ലാ തോട്ട വിളകൾക്കും ഇൻഷുറൻസിന് ശുപാർശ
Mail This Article
തിരുവനന്തപുരം∙ എല്ലാ തോട്ടവിളകൾക്കും ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ സർക്കാരിന്റെ പുതിയ തോട്ടം നയത്തിൽ ശുപാർശ. വ്യവസായ സംരംഭങ്ങൾക്കുള്ള എല്ലാ ആനുകൂല്യങ്ങളും തോട്ടം മേഖലയ്ക്കു കൂടി ലഭ്യമാക്കും. തോട്ടവിളകളുടെ വികസനത്തിനായി കോ ഓർഡിനേഷൻ സമിതിയും എല്ലാ തോട്ടങ്ങളെയും ഉൾപ്പെടുത്തി ഡേറ്റ ബാങ്കും രൂപീകരിക്കാനും പുതിയ നയത്തിൽ ശുപാർശയുണ്ട്.
പ്രധാന നിർദേശങ്ങൾ
∙ മൂല്യവർധിത ഉൽപന്നങ്ങളുടെ നിർമാണത്തിനായി വ്യവസായ വകുപ്പിനു കീഴിൽ നിലവിലുള്ള ക്ലസ്റ്റർ പദ്ധതികൾ തോട്ടം വിളകൾക്കും നടപ്പിലാക്കുക.
∙ കാലാവസ്ഥാ വ്യതിയാനങ്ങൾ മൂലമുണ്ടാകുന്ന പ്രതിസന്ധികൾ കണക്കിലെടുത്തു പശ്ചിമഘട്ട മേഖലയിലെ ജലം, മണ്ണ്, വായു എന്നിവ സംരക്ഷിക്കാനുള്ള നടപടികൾ.
∙ പ്ലാന്റേഷൻ ലേബർ കമ്മിറ്റി ശക്തിപ്പെടുത്തി തൊഴിലാളികളുടെ വേതനം കൃത്യമായ ഇടവേളകളിൽ പുതുക്കി നിശ്ചയിക്കുക.
∙ റവന്യു, വനം, കൃഷി, തൊഴിൽ, വ്യവസായം, തദ്ദേശഭരണം, ധനകാര്യം, നികുതി, വൈദ്യുതി വകുപ്പുകളുടെ സഹകരണം ഉറപ്പാക്കാൻ പ്ലാന്റേഷൻ ഡയറക്ടറേറ്റ് രൂപീകരിക്കുക.
∙ തോട്ടങ്ങളുടെ നിലവിലുള്ള അടിസ്ഥാനഘടന മാറ്റാതെ പരിഷ്‌കരണ നടപടികളിലൂടെ വരുമാനവും തൊഴിലും വർധിപ്പിക്കാൻ പ്രത്യേക പദ്ധതി.