പൗരത്വ നിയമ സമരം: മുഖ്യമന്ത്രിക്ക് ഇരട്ട മുഖമെന്ന് രമേശ് ചെന്നിത്തല
Mail This Article
തിരുവനന്തപുരം ∙ പൗരത്വ നിയമവിരുദ്ധ സമരത്തിന്റെ നായകത്വം സ്വയം ചമഞ്ഞ് ന്യൂനപക്ഷ സംരക്ഷകനായി അഭിനയിക്കുകയും മറുവശത്തു നരേന്ദ്ര മോദിക്കു അമിത് ഷായ്ക്കും വേണ്ടി സമരം അട്ടിമറിക്കുകയുമാണു മുഖ്യമന്ത്രി പിണറായി വിജയൻ ചെയ്യുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തിൽ പൗരത്വനിയമ വിരുദ്ധ സമരം നടത്തിയവർക്കെതിരെ ബിജെപി സർക്കാരുകളെ തോൽപ്പിക്കും വിധമാണു പിണറായി വിജയൻ നടപടി സ്വീകരിച്ചത്.
കേരളത്തിൽ ദേശീയ ജനസംഖ്യാ റജിസ്റ്റർ (എൻപിആർ) നടപടിക്രമങ്ങളുമായി സഹകരിക്കരുതെന്നു പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. ആദ്യം മുഖ്യമന്ത്രി സമ്മതിച്ചെങ്കിലും പിന്നീട് രഹസ്യമായി എൻപിആറുമായി മുന്നോട്ടു പോകാൻ തീരുമാനിച്ചതിന്റെ തെളിവു പുറത്തുവന്നു. സെൻസസിനു വരുമ്പോൾ ആധാർ കാർഡോ പാസ്‌പോർട്ടോ കാണിക്കണം എന്നാണു പുതിയ നിർദേശം. ഇതിനർഥം സെൻസസ് പൗരത്വ റജിസ്റ്ററിനുള്ള അടിസ്ഥാന രേഖയാക്കും എന്നതാണ്.
സിപിഎം അംഗങ്ങളായ അലൻ, താഹ എന്നീ 2 ചെറുപ്പക്കാരെ മാവോയിസ്റ്റുകൾ എന്നാരോപിച്ച് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തു. സ്വന്തം പാർട്ടി അംഗങ്ങളായ ചെറുപ്പക്കാരെ അമിത് ഷാ നയിക്കുന്ന എൻഐഎയുടെ കയ്യിൽ കൊണ്ടുപോയി കൊടുത്തു. പിണറായി സർക്കാരിന്റെ ഇരട്ടത്താപ്പ് കേരള ജനത തിരിച്ചറിയുമെന്ന് ചെന്നിത്തല പറഞ്ഞു.