ട്രെക്കിങ് പരിശീലനത്തിനു പോയ യുവതി കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചു
Mail This Article
കോയമ്പത്തൂർ ∙ ഭർത്താവിന്റെയും കൂട്ടുകാരുടെയും ഒപ്പം ട്രെക്കിങ് പരിശീലനത്തിനു പോയ മലയാളി യുവതി കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചു. ഗണപതി മാനഗറിൽ വ്യാപാരിയായ ഒറ്റപ്പാലം പാലപ്പുറം ‘കീർത്തി’ വീട്ടിൽ പ്രശാന്തിന്റെ ഭാര്യ ആലത്തൂർ പുതിയങ്കം സ്വദേശിനി ഭുവനേശ്വരിയാണ് (40) മരിച്ചത്.
ഇന്നലെ രാവിലെ എട്ടംഗ സംഘത്തിനൊപ്പമാണ് ഭുവനേശ്വരി കവുണ്ടംപാളയത്തിനു സമീപം പാലമല വനപ്രദേശത്തേക്കു ട്രെക്കിങ് പരിശീലനത്തിനു പുറപ്പെട്ടത്. ഏഴരയോടെ പാലമല അടിവാരത്തുനിന്ന് പാലമല കുഞ്ചൂർ റോഡിലെ പശുമണിയിലെത്തിയപ്പോൾ സംഘം കാട്ടാനയ്ക്കു മുന്നിൽപ്പെട്ടു. സംഘാംഗങ്ങൾ ചിതറി ഓടിയപ്പോൾ ഒറ്റപ്പെട്ട ഭുവനേശ്വരിയെ കാട്ടാന ആക്രമിക്കുകയായിരുന്നു.
പ്രശാന്തും സംഘവും വിവരമറിയിച്ചതിനെ തുടർന്നു വനം ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. പെരിയനായ്ക്കൻപാളയം പൊലീസ് ഭുവനേശ്വരിയുടെ മൃതദേഹം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. ഭുവനേശ്വരിയും സംഘവും അനുമതിയില്ലാതെയാണു വനത്തിലേക്കു ട്രെക്കിങ്ങിനു പോയതെന്ന് വനം ഉദ്യോഗസ്ഥർ പറഞ്ഞു. 15 വർഷമായി ശരവണംപട്ടി ശങ്കര നേത്രാശുപത്രിയിൽ അഡിമിനിസ്ട്രേറ്റിവ് ഓഫിസറാണ് ഭുവനേശ്വരി. മക്കൾ: നവനീത്, നവ്യ.