ADVERTISEMENT

കുന്നംകുളം / ദുബായ് ∙ കേരള രാഷ്ട്രീയത്തിലെ പല മുൻനിര നേതാക്കളുടെയും ഉദ്യോഗസ്ഥ പ്രമുഖരുടെയും ഇഷ്ട തോഴനായ സി.സി. തമ്പിയുടെ ബിസിനസ് വളർച്ച റോക്കറ്റ് വേഗത്തിലായിരുന്നു. കുന്നംകുളം അക്കിക്കാവ്– പഴഞ്ഞി റോഡിൽ കോട്ടോൽ കമ്മ്യൂണിറ്റി ആരോഗ്യ കേന്ദ്രത്തിനു സമീപമാണു വീട്. 

ഉൾനാടൻ മത്സ്യത്തൊഴിലാളി കോട്ടോൽ ചെറുവത്തൂർ വീട്ടിൽ ചാക്കുട്ടിയുടെ മകനായ തമ്പിയുടെ ബാല്യം ഇല്ലായ്മ നിറഞ്ഞതായിരുന്നു. ചങ്ങരംകുളത്ത് ഇരുമ്പുകടയിലും പിന്നീട് കുന്നംകുളത്ത് ഇലക്ട്രിക് കടയിലും ദിവസക്കൂലിക്കു ജോലി ചെയ്തു. നാട്ടിലെ സുഹൃത്തുകളുടെ സഹായത്തോടെ ഗൾഫിലേക്കു പോയതോടെ ജീവിതം മാറി.

യുഎഇയിലെ അജ്മാൻ കേന്ദ്രീകരിച്ചാണു ബിസിനസ്. യുഎഇയിലെ ഹോളിഡേ ഗ്രൂപ്പിന്റെ ചെയർമാനാണ്. തുടക്കം മദ്യവ്യാപാര മേഖലയിലായിരുന്നു. തുടർന്ന് ദുബായിൽ ഉൾപ്പെടെ റസ്റ്ററന്റുകൾ തുറന്നു. ഏതാനും വൻകിട ഹോട്ടലുകളുടെ ബാർ ഏറ്റെടുത്തു നടത്തിയിരുന്നു. ഇപ്പോൾ ട്രേഡിങ്, ഹോസ്പിറ്റാലിറ്റി, റിയൽ എസ്റ്റേറ്റ് രംഗങ്ങളിൽ പ്രവർത്തിക്കുന്നു. അജ്മാനിലും ഹത്തയിലും ഫുജൈറയിലും റിസോർട്ടുകളുണ്ട്. ‘സ്വരലയ’ യുഎഇ രക്ഷാധികാരി തുടങ്ങിയ ചുമതലകളിലൂടെ പ്രവാസി സംഘടനാ രംഗത്തും സജീവമായി.

കേരള സർക്കാർ ആഭിമുഖ്യത്തിലുള്ള ലോക കേരള സഭയിൽ 2018 ൽ പ്രത്യേക ക്ഷണിതാവായിരുന്നു. കേരളത്തിൽ തമ്പി എറ്റവും മുതൽമുടക്കിയത് റിയൽ എസ്റ്റേറ്റ് രംഗത്താണ്. പാർട്ടി വ്യത്യാസമില്ലാതെ രാഷ്ട്രീയ നേതാക്കൾക്കും സമുദായ സംഘടനകൾക്കും സഹായങ്ങളും നൽകി.

കുരുക്കിന്റെ തുടക്കം കോളജിൽ;തുണച്ചും തഴഞ്ഞും സിബിഐ

തൃശൂർ ∙ കുന്നംകുളം വെള്ളറക്കാട്ടു മകന്റെ പേരിൽ തുടങ്ങിയ തേജസ് എൻജിനീയറിങ് കോളജിന് എഐസിടിഇ അനുമതി നേടിയതു വഴിവിട്ടാണെന്നു പറഞ്ഞ് 2009 ൽ സിബിഐ തമ്പിയെ തേടിയെത്തിയിരുന്നു. തമ്പി ചെയർമാനായ ഫൗണ്ടേഷന്റെ ഭരണത്തിലുള്ള മറ്റൊരു കോളജിനെതിരെയും ആരോപണമുയർന്നു. സ്ഥല, കെട്ടിട സൗകര്യങ്ങൾ ഇല്ലാതിരുന്നിട്ടും വ്യാജ സത്യവാങ്മൂലം നൽകി അനുമതി തരപ്പെടുത്തിയെന്നായിരുന്നു പരാതി. 

എഐസിടിഇ സൗത്ത് വെസ്റ്റ് റീജൻ ഡയറക്ടർ മഞ്ജു സിങ് അടക്കമുള്ളവർ പ്രതികളായി. തമ്പിയുടെ ഓഫിസ് സിബിഐ റെയ്ഡ് ചെയ്തു. മഞ്ജു സിങ്ങിനു വൻതുക കോഴ കൊടുത്തതിന്റെ രേഖകൾ കിട്ടിയതായും പറഞ്ഞു. തെളിവുകളില്ലെന്നു പറഞ്ഞ് സിബിഐ അന്വേഷണം അവസാനിപ്പിക്കുന്നതാണു പിന്നീട് കണ്ടത്. 

എന്നാൽ 2017 ജനുവരിയിൽ ഈ കേസ് സിബിഐ വീണ്ടും തുറന്നു. മുൻപു ചില സുപ്രധാന ‘കാര്യങ്ങൾ’ അന്വേഷിക്കാതെ വിട്ടെന്നു പറഞ്ഞായിരുന്നു പുനരന്വേഷണം. ഇന്ത്യയിലും ഗൾഫിലുമായി ഒന്നിലേറെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തമ്പിയുടെ ഉടമസ്ഥതയിലുണ്ട്.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com