കൂടത്തായി: ടോം തോമസിനെ വധിച്ചത് സയനൈഡ് നിറച്ച കാപ്സ്യൂൾ നൽകി
Mail This Article
കോഴിക്കോട്∙ കൂടത്തായി കൊലപാതകക്കേസ് പ്രതി ജോളി ജോസഫ് ആദ്യഭർത്താവ് റോയ് തോമസിന്റെ പിതാവ് പൊന്നാമറ്റം ടോം തോമസിനെ കൊലപ്പെടുത്തിയത് സയനൈഡ് നിറച്ച കാപ്സ്യൂൾ നൽകിയാണെന്നു കുറ്റപത്രം. ടോം തോമസിന്റെ സ്വത്തുക്കൾ സ്വന്തമാക്കാനായാണു കൊലപാതകം നടത്തിയതെന്നും താമരശ്ശേരി മജിസ്ട്രേട്ട് കോടതിയിൽ ഇന്നലെ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു.
ടോം തോമസിന്റെ മരണശേഷം സ്വത്തുക്കൾ റോയ് തോമസിനും ജോളിക്കും അവകാശപ്പെട്ടതാണെന്ന വ്യാജ ഒസ്യത്ത് തയാറാക്കിയതിനു ശേഷമായിരുന്നു കൊലപാതകം. ജോളി ടോം തോമസിനു കാപ്സ്യൂൾ നൽകുന്നതു കണ്ടെന്നു ജോളിയുടെ മൂത്ത മകൻ മൊഴി നൽകിയിട്ടുണ്ടെന്നു റൂറൽ ജില്ലാ പൊലീസ് മേധാവി കെ.ജി.സൈമൺ പറഞ്ഞു.
കേസിൽ ജോളി ഉൾപ്പെടെ 3 പ്രതികളാണുള്ളത്. ജോളിക്കു സയനൈഡ് സംഘടിപ്പിച്ചു നൽകിയ എം.എസ്.മാത്യു, സ്വർണപ്പണിക്കാരനായ കെ. പ്രജികുമാർ എന്നിവരാണ് 2,3 പ്രതികൾ. ജോളി ജോസഫ് രണ്ടാം ഭർത്താവ് ഷാജുവിന്റെ ആദ്യഭാര്യ സിലിയെ കൊലപ്പെടുത്തിയതും കാപ്സ്യൂളിൽ സയനൈഡ് നിറച്ചു നൽകിയാണെന്നു പൊലീസ് കണ്ടെത്തിയിരുന്നു.
English summary: Koodathai Tom Thomas murder