തുടർച്ചയായ ന്യായവില വർധന; റിയൽ എസ്റ്റേറ്റ് മേഖല തകരും
Mail This Article
തിരുവനന്തപുരം ∙ തുടർച്ചയായി 3 വർഷം ബജറ്റിൽ ഭൂമിയുടെ ന്യായവില വർധിപ്പിച്ചത് റിയൽ എസ്റ്റേറ്റ് മേഖലയ്ക്കു വലിയ ക്ഷീണം പകരും. 5 ലക്ഷം രൂപയുടെ ഭൂമിയിടപാടിന് 11,000 രൂപയോളമാണു റജിസ്ട്രേഷൻ, സ്റ്റാംപ് ഡ്യൂട്ടി ഇനത്തിൽ 3 വർഷം കൊണ്ടു വർധിച്ചത്. കഴിഞ്ഞ വർഷം 10% ന്യായവില വർധിപ്പിച്ചിട്ടും സർക്കാരിന്റെ വരുമാനത്തിൽ സ്ഥിരമായ വളർച്ചയില്ല. ഇതു റിയൽ എസ്റ്റേറ്റ് രംഗത്തെ തകർച്ചയെയാണു സൂചിപ്പിക്കുന്നത്. ഇതു കണക്കിലെടുത്ത് ഇളവുകൾ പ്രഖ്യാപിക്കുന്നതിനു പകരം. നോട്ട് നിരോധനത്തിനു ശേഷം തകർന്ന റിയൽ എസ്റ്റേറ്റ് മേഖലയെ ഒന്നു കൂടി ക്ഷീണിപ്പിക്കുന്നതാണു തുടർച്ചയായ ന്യായവില വർധന.
ഭൂമിയുടെ ന്യായവില പൊതുവെ കുറവാണെന്ന് ആക്ഷേപമുണ്ടെങ്കിലും വായ്പയെടുത്തു ഭൂമി വാങ്ങുന്നവർ വാങ്ങുന്ന അതേ വില തന്നെയാണ് ആധാരത്തിൽ രേഖപ്പെടുത്തുന്നത്. ഒട്ടേറെപ്പേർ ഇത്തരത്തിൽ വാണിജ്യ വില തന്നെ ആധാരത്തിൽ രേഖപ്പെടുത്തുന്നതിനാൽ ന്യായവിലയെക്കാൾ പതിൻമടങ്ങ് ഉയർന്നു നിൽക്കും ആധാരവില. ഇൗ ഭൂമി പിന്നീടു വിൽക്കുമ്പോൾ വില കുറച്ചുകാണിക്കാനാവില്ല. ഒട്ടേറെ സ്ഥലങ്ങളിൽ ന്യായവില നിർണയത്തിൽ അപാകത സംഭവിച്ചിട്ടുമുണ്ട്. വാണിജ്യ വിലയെക്കാൾ ന്യായവില ഉയർന്നു നിൽക്കുന്ന ഇടങ്ങളുള്ളതിനാൽ വർഷം തോറും 10% വർധിപ്പിക്കുന്നതു വസ്തു ഇടപാടിനുള്ള ചെലവ് താങ്ങാവുന്നതിലപ്പുറമാകും.
വൻകിട പദ്ധതികൾക്കു സമീപം ന്യായവിലയിൽ 30% വർധിപ്പിക്കുന്നതു വലിയ ആശയക്കുഴപ്പങ്ങൾക്കും ഇടയാക്കും. ഭൂമിക്കു സമീപത്തെ ഏതെങ്കിലും പദ്ധതി ചൂണ്ടിക്കാട്ടി 30% ന്യായവില വർധിപ്പിച്ചാൽ ഇടപാടുകാർ കുരുക്കിലാകും. റജിസ്ട്രേഷൻ കഴിഞ്ഞ ശേഷം 30% വർധന ചൂണ്ടിക്കാട്ടി ഡിമാൻഡ് നോട്ടിസ് അയയ്ക്കാനും ഇതു കാരണമാകും. ഇപ്പോൾ തന്നെ വില കുറച്ചുകാണിച്ചെന്ന പേരിൽ ഒട്ടേറെ ഇടപാടുകാർക്കു നോട്ടിസ് ലഭിക്കുന്നുണ്ട്. ഇതിന്റെ പേരിൽ ആയിരക്കണക്കിനു കേസുകളാണ് കോടതികളിലുള്ളത്.
English summary: Kerala budget 2020