ADVERTISEMENT

രാജാക്കാട് ∙ ശാന്തൻപാറ റിജോഷ് വധക്കേസിലെ പ്രതി ഫാം ഹൗസ് മാനേജർ വസീമിനെ പുത്തടി മഷ്‌റൂം ഹട് റിസോർട്ടിലെത്തിച്ച് തെളിവെടുപ്പു നടത്തി. കൊലപാതകത്തിൽ നേരിട്ടു പങ്കില്ലാത്തതിനാൽ റിജോഷിന്റെ ഭാര്യ ലിജിയെ തെളിവെടുപ്പിന് എത്തിച്ചില്ല. 

പരുക്കേറ്റ് അവശ നിലയിലായ റിജോഷിനെ കൊലപ്പെടുത്തിയത് പെട്രോൾ ഒഴിച്ചു കത്തിച്ചാണെന്ന് പ്രതി വസീം അന്വേഷണ ഉദ്യോഗസ്ഥരോടു സമ്മതിച്ചു. മുബൈ പൻവേൽ ജയിലിലായിരുന്ന ഒന്നാം പ്രതി വസീമിനെയും രണ്ടാം പ്രതി റിജോഷിന്റെ ഭാര്യ ലിജിയെയും തിങ്കളാഴ്ച രാവിലെയാണ് ശാന്തമ്പാറ പൊലീസ് ഇടുക്കിയിൽ എത്തിച്ച് നെടുങ്കണ്ടം കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ വാങ്ങിയത്. 

ഫാംഹൗസിനോടു ചേർന്നുള്ള ഔട്ട്ഹൗസ്, റിജോഷിന്റെ മൃതദേഹം കുഴിച്ചുമൂടിയ മഴവെള്ള സംഭരണിക്കു സമീപം എന്നിവിടങ്ങളിൽ തെളിവെടുപ്പു നടത്തി.  മൃതദേഹം മൂടാൻ ഉപയോഗിച്ച തൂമ്പയും പൊലീസ് കണ്ടെടുത്തു. 

താൻ ഒറ്റയ്ക്കാണ് കൊല നടത്തിയതെന്നാണ് വസീം പൊലീസിനു മൊഴി നൽകിയത്.  ഔട്ട്ഹൗസിൽ ഉണ്ടായ പിടിവലിയിൽ റിജോഷ് തലയടിച്ചു വീഴുകയായിരുന്നു. തുടർന്ന് കുഴിയെടുത്ത് ഇതിലിട്ട് പെട്രോൾ ഒഴിച്ച് കത്തിക്കുമ്പോഴാണ് റിജോഷ് മരിച്ചതെന്നും വസീം പൊലീസിനോടു പറഞ്ഞു. 

മൂന്നാർ ഡിവൈഎസ്പി എം.രമേഷ് കുമാർ, ശാന്തമ്പാറ സിഐ ടി.ആർ.പ്രദീപ്കുമാർ, രാജാക്കാട് സിഐ എച്ച്.എൽ.ഹണി എന്നിവരുടെ നേതൃത്വത്തിലാണ് തെളിവെടുപ്പു നടത്തിയത്.  കഴിഞ്ഞ ഒക്ടോബർ 31ന് ആണ് ഫാംഹൗസ് ജീവനക്കാരൻ കഴുതക്കുളംമേട് മുല്ലൂർ റിജോഷിനെ വസീം റിസോർട്ടിലേക്കു വിളിച്ചുവരുത്തി മദ്യം നൽകിയതിനു ശേഷം കൊലപ്പെടുത്തിയത്.

English summary: Santhanpara murder case

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com