കസ്റ്റഡി മരണം: ചോദ്യം ചെയ്യൽ തുടർന്ന് സിബിഐ
Mail This Article
നെടുങ്കണ്ടം ∙ വാഗമൺ കോലാഹലമേട് സ്വദേശി കുമാർ (രാജ് കുമാർ) കസ്റ്റഡി മരണക്കേസിൽ നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലും പീരുമേട് സബ് ജയിലിലും സിബിഐ അന്വേഷണ സംഘം വീണ്ടുമെത്തി. കേസ് സിബിഐ കോടതിയിലേക്കു മാറ്റാനായി പീരുമേട് കോടതിയിൽ അന്വേഷണ സംഘം അപേക്ഷ നൽകി.
കുമാറിന്റെ ഇൻക്വസ്റ്റ് തയാറാക്കിയ ഉദ്യോഗസ്ഥരെയും വിളിച്ചുവരുത്തി ചോദ്യം ചെയ്തു. വരും ദിവസങ്ങളിലും ചോദ്യം ചെയ്യൽ തുടരും.
15 ദിവസത്തിനിടെ മൂന്നാം തവണയാണ് അന്വേഷണ സംഘം നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിൽ എത്തിയത്. കേസുമായി ബന്ധപ്പെട്ട രേഖകൾ സിബിഐ സംഘം പരിശോധിച്ചു.
നെടുങ്കണ്ടം, തൂക്കുപാലം, പീരുമേട് കേന്ദ്രീകരിച്ച് അന്വേഷണ സംഘം പരിശോധന തുടരുകയാണ്. രാജ് കുമാറിനെ കസ്റ്റഡിയിൽ സൂക്ഷിച്ച ദിവസങ്ങളിൽ ജോലി ചെയ്ത ഉദ്യോഗസ്ഥരിൽ നിന്നു സിബിഐ സംഘം വിശദമായി മൊഴിയെടുക്കും. ഹരിത ഫിനാൻസ് തട്ടിപ്പ് കേസിലെ പ്രതികളെയും രാജ് കുമാർ ഉരുട്ടിക്കൊല കേസിലെ പ്രതികളായ പൊലീസുകാരെയും വീണ്ടും ചോദ്യം ചെയ്യാനുള്ള നടപടി ക്രമങ്ങൾ ആരംഭിച്ചു.
English Summary: Idukki Rajkumar Custody Death, CBI Interrogation Continues