ADVERTISEMENT

കൊച്ചി∙ രാജ്കുമാറിനെ കസ്റ്റഡിയിലെടുത്തതു മേലുദ്യോഗസ്ഥർ ആവശ്യപ്പെട്ടതനുസരിച്ചെന്നു മുൻ എസ്ഐ സാബു. കസ്റ്റഡി മരണക്കേസിൽ കഴിഞ്ഞ ദിവസം സിബിഐ അറസ്റ്റ് ചെയ്ത സാബു കോടതിയിൽ നേരത്തെ സമർപ്പിച്ച ജാമ്യാപേക്ഷയിലാണു സ്വന്തം ഇഷ്ടപ്രകാരമല്ല രാജ്കുമാറിനെ കസ്റ്റഡിയിലെടുത്തതെന്നു സൂചിപ്പിച്ചിട്ടുള്ളത്. ഈ പശ്ചാത്തലത്തിൽ ഉന്നത ഉദ്യോഗസ്ഥരുടെ പങ്കും അന്വേഷിക്കണമെന്നു ബന്ധുക്കൾ ആവശ്യപ്പെട്ടു‌.

സാമ്പത്തിക തട്ടിപ്പു കേസിൽ 2019 ജൂൺ 12നാണു രാജ്കുമാറിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ജൂൺ 15നാണു അറസ്റ്റ് രേഖപ്പെടുത്തിയത്. കോടതി റിമാൻഡ് ചെയ്ത രാജ്കുമാർ 21 ന് ആശുപത്രിയിൽ മരിച്ചു. മരണകാരണം ന്യുമോണിയ ബാധയാണെന്നാണു പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നതെങ്കിലും ജുഡീഷ്യൽ കമ്മിഷന്റെ നിർദേശ പ്രകാരം നടത്തിയ രണ്ടാം പോസ്റ്റ്മോർട്ടത്തിൽ മൃതദേഹത്തിൽ 22 മുറിവ് കണ്ടെത്തിയിരുന്നു.

രാജ്കുമാറിന്റെ കസ്റ്റഡി മരണത്തിൽ ദുരൂഹതയുണ്ടെന്നാണു ബന്ധുക്കളുടെ ആരോപണം. 6 മാസം കൊണ്ടു 3 കോടി രൂപ രാജ്കുമാറിന്റെ ധനകാര്യം സ്ഥാപനം നാട്ടുകാരിൽ നിന്നു സ്വരൂപിച്ചതായാണു കണക്ക്. ഈ തുക രാജ്കുമാർ കുമളിയിലേക്കു മാറ്റിയതായി സ്ഥാപനത്തിലെ ജീവനക്കാരി തന്നെ മൊഴി നൽകിയിരുന്നു. എന്നാൽ ഈ പണം കണ്ടെത്താൻ പൊലീസിനു കഴിഞ്ഞില്ല. ഒൻപതാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള രാജ്കുമാറിന് ഇത്രയും വലിയ സാമ്പത്തിക തട്ടിപ്പു നടത്താനുള്ള ശേഷിയില്ലെന്നും രാജ്കുമാറിനെ മുന്നിൽ നിർത്തി മറ്റാരോ തട്ടിപ്പു നടത്തിയതാണെന്നുമാണു ബന്ധുക്കളുടെ വിശ്വാസം. കോലാഹലമേട്ടിലെ തേയിലത്തോട്ടം ലായത്തിലാണു രാജ്കുമാർ താമസിച്ചിരുന്നത്.

സംഭവ ദിവസം ഇൻസ്പെക്ടർ ആവശ്യപ്പെട്ടിട്ടും എസ്ഐയും സംഘവും രാജ്കുമാറിനെ കോടതിയിൽ ഹാജരാക്കിയില്ലെന്നും ആരോപണമുണ്ട്. ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ തൃപ്തിയില്ലാതെയാണു ബന്ധുക്കൾ സിബിഐ അന്വേഷണം ആവശ്യപ്പെട്ടത്. ഒക്ടോബറിലാണ് അന്വേഷണം സർക്കാർ സിബിഐക്കു വിട്ടത്. ഹൈക്കോടതി നിർദേശത്തെ തുടർന്ന് ജനുവരിയിൽ സിബിഐ അന്വേഷണം ഏറ്റെടുത്തു. സാബുവിനു ജാമ്യം നൽകിയതിനെതിരെ സർക്കാർ സമർപ്പിച്ച അപ്പീൽ സുപ്രീംകോടതി അനുവദിച്ചതാണു അറസ്റ്റിനു വഴിയൊരുക്കിയത്. തെളിവെടുപ്പിനായി സാബുവിനെ നെടുങ്കണ്ടത്ത് എത്തിക്കും.

രാജ്കുമാറിന്റെ രണ്ടാം പോസ്റ്റ്മോർട്ടത്തിന്റെ നിയമസാധുത സംബന്ധിച്ചു പ്രതിഭാഗം അഭിഭാഷകൻ ഇന്നലെ കോടതിയിൽ ചോദ്യം ഉന്നയിച്ചു. നടപടിച്ചട്ടങ്ങൾ പാലിക്കാതെയാണു ജുഡീഷ്യൽ കമ്മിഷൻ രണ്ടാം പോസ്റ്റ്മോർട്ടം നടത്തിയതെന്നാണു പ്രതികളായ പൊലീസ് ഉദ്യോഗസ്ഥരുടെ നിലപാട്. ഇതിന്റെ നിയമപ്രശ്നം കോടതി പരിശോധിക്കും. നെടുങ്കണ്ടം സ്റ്റേഷനിലെ എഎസ്ഐ സി.ബി. റെജിമോൻ, സിവിൽ പൊലീസ് ഓഫിസർമാരായ ഡ്രൈവർ എസ്. നിയാസ്, സജീവ് ആന്റണി, ഹോംഗാർഡ് കെ.എം.ജയിംസ്. സിപിഒ ജിതിൻ കെ. ജോർജ്, അസി. സബ് ഇൻസ്പെക്ടർ റോയി പി. വർഗീസ് എന്നിവരാണ് കേസിലെ 2 മുതൽ 6 വരെ പ്രതികൾ.

English Summary: Ex SI says senior officials involved in Rajkumar's custody death

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com