സംസ്ഥാനത്ത് 28 അതിവേഗ സ്പെഷൽ കോടതികൾക്കും സ്ഥലമായി
Mail This Article
തിരുവനന്തപുരം ∙ സംസ്ഥാനത്ത് പോക്സോ ആക്ട് പ്രകാരം റജിസ്റ്റർ ചെയ്ത ബലാൽസംഗ കേസുകളും മറ്റു കേസുകളും വേഗത്തിൽ തീർപ്പാക്കുന്നതിനായി സർക്കാർ ഭരണാനുമതി നൽകിയ 28 അതിവേഗ സ്പെഷൽ കോടതികൾക്കും സ്ഥലം കണ്ടെത്തി. തിരുവനന്തപുരം ജില്ലയിൽ നാലും തൃശൂർ, മലപ്പുറം ജില്ലകളിൽ മൂന്നും കൊല്ലം, കോട്ടയം, എറണാകുളം, പാലക്കാട്, ഇടുക്കി, കോഴിക്കോട്, കണ്ണൂർ, ജില്ലകളിൽ രണ്ടും മറ്റു ജില്ലകളിൽ ഒന്നും വീതം കോടതികളാണ് പ്രവർത്തിക്കുക.
സംസ്ഥാനത്ത് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന 56 അതിവേഗ സ്പെഷൽ കോടതികളുടെ ആദ്യഘട്ടമായാണ് 28 കോടതികൾക്ക് അനുമതി നൽകിയത്. 56 കോടതികളിൽ 14 എണ്ണം പോക്സോ കേസുകൾക്ക് വേണ്ടി മാത്രം നീക്കിവയ്ക്കണമെന്നാണു കേന്ദ്രസർക്കാർ നിർദേശം.
എന്നാൽ സംസ്ഥാനത്ത് 6,920 പോക്സോ കേസുകൾ ഇനിയും തീർപ്പാകാത്ത സാഹചര്യത്തിൽ ആദ്യഘട്ടത്തിലെ 28 കോടതികളും പോക്സോ കേസുകൾ മാത്രമാകും കൈകാര്യം ചെയ്യുക. ബലാൽസംഗ കേസുകൾ ഉൾപ്പെടെ 12,234 കേസുകളാണ് സംസ്ഥാനത്ത് തീർപ്പാവാനുള്ളത്.
നിലവിൽ ഉപയോഗിക്കാത്ത കോടതികളും വാടകക്കെട്ടിടങ്ങളുമാണ് പുതിയ കോടതികളായി മാറ്റുക. വിഡിയോ കോൺഫറൻസ് വഴി കുട്ടികൾക്ക് മൊഴി നൽകാനുള്ള സംവിധാനവും പുതിയ കോടതികളിൽ ഉണ്ടാവും.
ജില്ലയും കോടതി വരുന്ന സ്ഥലവും
∙ ഇടുക്കി – പൈനാവ്, കട്ടപ്പന
∙ കോട്ടയം – കോട്ടയം, ചങ്ങനാശേരി
∙തിരുവനന്തപുരം – നെടുമങ്ങാട്, നെയ്യാറ്റിൻകര, ആറ്റിങ്ങൽ, തിരുവനന്തപുരം
∙ കൊല്ലം – പുനലൂർ, കരുനാഗപ്പള്ളി
∙പത്തനംതിട്ട – പത്തനംതിട്ട
∙ആലപ്പുഴ – ഹരിപ്പാട്
∙എറണാകുളം – പെരുമ്പാവൂർ, ആലുവ
∙തൃശൂർ – തൃശൂർ, കുന്നംകുളം, ഇരിഞ്ഞാലക്കുട
∙പാലക്കാട് – പാലക്കാട്, പട്ടാമ്പി
∙മലപ്പുറം – പെരിന്തൽമണ്ണ, തിരൂർ, മഞ്ചേരി
∙കോഴിക്കോട് – കോഴിക്കോട്, കൊയിലാണ്ടി
∙വയനാട് – കൽപറ്റ
∙കണ്ണൂർ – തലശ്ശേരി, തളിപ്പറമ്പ്
∙കാസർകോട് – ഹോസ്ദുർഗ്
English summary: Kerala fast track courts