അവിനാശി അപകടം; രണ്ടാമതൊരു സംഘം അന്വേഷണത്തിന്
Mail This Article
തിരുവനന്തപുരം ∙ തമിഴ്നാട്ടിലെ അവിനാശിയിൽ കെഎസ്ആർടിസി ബസിൽ കണ്ടെയ്നർ ലോറിയിടിച്ചു 19 പേർ മരിച്ച സംഭവം അന്വേഷിക്കാൻ ഗതാഗത വകുപ്പ് രണ്ടാമതൊരു സംഘത്തെ നിയോഗിച്ചു. തൃശൂർ ഡപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മിഷണർ എം.സുരേഷ്, തൃശൂർ എൻഫോഴ്സമെന്റ് ആർടിഒ ഷാജി മാധവൻ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ അവിനാശിയിൽ എത്തി അന്വേഷണം നടത്തി. ഗതാഗത മന്ത്രിയുടെയും കമ്മിഷണറുടെയും നിർദേശപ്രകാരമാണു പുതിയ അന്വേഷണ സംഘത്തെ നിയോഗിച്ചത്.
ആദ്യ സംഘത്തിലെ അന്വേഷണത്തലവനു സാങ്കേതിക യോഗ്യത ഇല്ലെന്ന ആരോപണത്തെ തുടർന്നാണു രണ്ടാമത്തെ സംഘത്തെ നിയോഗിച്ചതെന്നു സൂചനയുണ്ട്. ആദ്യ സംഘം ശനിയാഴ്ച ഗതാഗത കമ്മിഷണർക്കു റിപ്പോർട്ട് സമർപ്പിച്ചിരുന്നു. രണ്ടു സംഘങ്ങളുടെയും റിപ്പോർട്ടുകൾ ഇന്നു ചേരുന്ന സംസ്ഥാന റോഡ് സുരക്ഷാ അതോറിറ്റി യോഗം പരിഗണിക്കും. അതോറിറ്റി ചെയർമാനായ മന്ത്രി എ.കെ.ശശീന്ദ്രനാണ് അവിനാശി അപകടത്തിന്റെ പശ്ചാത്തലത്തിൽ യോഗം വിളിച്ചത്.