നവജാത ശിശു അർധരാത്രി സ്റ്റേഷനിൽ: കട്ടപ്പന സിഐക്ക് സസ്പെൻഷൻ
Mail This Article
തൊടുപുഴ ∙ നവജാതശിശുവിനെയും, കുടുംബത്തെയും അർധരാത്രിയിൽ സ്റ്റേഷനിൽ എത്തിക്കുകയും 2 കുടുംബാംഗങ്ങളെ മർദിക്കുകയും ചെയ്ത സംഭവത്തിൽ കട്ടപ്പന സ്റ്റേഷൻ ഹൗസ് ഓഫിസർ വി.എസ്. അനിൽകുമാറിനു സസ്പെൻഷൻ. എറണാകുളം റേഞ്ച് ഐജിയാണ് സസ്പെൻഡ് ചെയ്തത്. സ്പെഷൽ ബ്രാഞ്ച് റിപോർട്ടിനെ തുടർന്നാണ് നടപടി. പ്രമുഖ സിപിഎം നേതാവിന്റെ ബന്ധുവാണ് അനിൽകുമാർ.
കൈക്കുഞ്ഞിന്റെ ശ്വാസം തടസത്തിനു ചികിത്സ തേടി കോട്ടയത്ത് ആശുപത്രിയിൽ എത്തിയ ശേഷം മടങ്ങിയ അഞ്ചംഗ കുടുംബത്തിനു നേരെ വി.എസ്. അനിൽകുമാറും, ഒരു എസ്ഐയും അതിക്രമം കാണിച്ചെന്നാണ് പരാതി. ഫെബ്രുവരി 13 ന് രാത്രിയിലായിരുന്നു സംഭവം.
സന്യാസിയോട കിഴക്കേമഠത്തിൽ കൃഷ്ണൻകുട്ടി, ഭാര്യ വൽസമ്മ, മക്കളായ കൃപമോൻ, കൃപമോൾ മകളുടെ ഭർത്താവ് എന്നിവർക്കാണ് അനിൽകുമാറിന്റെയും എസ്ഐയുടെയു ംഅക്രമണത്തിൽ മർദനമേറ്റത്. കോട്ടയം ഇഎസ്ഐ ആശുപത്രിയിൽ പോയി മടങ്ങി വരുന്നതിനിടെ മാട്ടുക്കട്ടയിലാണ് സംഭവം. മഫ്തിയിൽ അനിൽ കുമാർ സഞ്ചരിച്ചിരുന്ന കാർ അപകടകരമായി ഓടിച്ചത് ചോദ്യം ചെയ്തതാണ് മർദനത്തിനു കാരണം. രാത്രി 2.30 മണിക്കൂർ പൊലീസ് സ്റ്റേഷനിൽ ചെലവഴിക്കേണ്ടി വന്ന 30 ദിവസം പ്രായമായ കൈക്കുഞ്ഞിന്റെ ആരോഗ്യ സ്ഥിതി മോശമായിരുന്നു.
കൃഷ്ണൻകുട്ടിയെയും കൃപമോനെയും വാഹനത്തിൽ നിന്നും വലിച്ചിറക്കി മർദിച്ചു എന്നും, പൊലീസ് സ്റ്റേഷനകത്തെ കർട്ടൻ മാറ്റിയിട്ട ശേഷം എസ്എച്ച്ഒ, എസ്ഐയും ചേർന്ന് കൃപമോനെ കുനിച്ച് നിർത്തി ഇടിച്ചു എന്നും കൃഷ്ണൻകുട്ടിയുടെ ഭാര്യയുടെ പരാതിയിൽ പറയുന്നു. വൽസല, കൃപ മോൾ എന്നിവരോട് മോശമായ പദപ്രയോഗങ്ങളും നടത്തി എന്നും പരാതിയുണ്ട്. സംഭവത്തെക്കുറിച്ച് പരാതി നൽകിയതിന് കുടുംബത്തെ കൊലപ്പെടുത്തുമെന്നും ഭീഷണി ഉയർന്നിരുന്നു.