ADVERTISEMENT

കൊച്ചി ∙ രാത്രി ഒറ്റയ്ക്കു നടന്നുപോകുന്ന സ്ത്രീയോടു കൂടെ വരുന്നോ എന്നു ചോദിച്ച് അശ്ലീല ആംഗ്യം കാണിച്ചാൽ കൂടെ വരുന്നതു ക്രിമിനൽ കേസ്. സ്ത്രീയുടെ ആത്മാഭിമാനത്തെ ഉലയ്ക്കുന്ന വാക്കോ ആംഗ്യമോ ചേഷ്ടയോ ഒക്കെ സ്ത്രീത്വത്തെ അപമാനിക്കലാണെന്നു ഹൈക്കോടതി വ്യക്തമാക്കി.  തിരുവനന്തപുരം പേട്ട പൊലീസ് റജിസ്റ്റർ ചെയ്ത കേസും അന്തിമ റിപ്പോർട്ടും റദ്ദാക്കണമെന്നാവശ്യപ്പെട്ടു തിരുവനന്തപുരം കടകംപള്ളി സ്വദേശി ജെ. കെ. അഭിജിത്ത് സമർപ്പിച്ച ഹർജി തള്ളിക്കൊണ്ടാണു ജസ്റ്റിസ് ആർ. നാരായണ പിഷാരടിയുടെ ഉത്തരവ്. 

2018 ജൂലൈ 12നു രാത്രി 9.30നു നടന്നുപോകവേ തന്റെ പിന്നാലെ വന്നു ബൈക്കിൽ കൂടെ കയറുന്നോ എന്നു ചോദിക്കുകയും ലൈംഗികച്ചുവയുള്ള ചേഷ്ട കാണിക്കുകയും ചെയ്തുവെന്ന് 39 വയസ്സുള്ള സ്ത്രീ നൽകിയ പരാതിയാണു കേസിൽ കലാശിച്ചത്.  സ്ത്രീത്വത്തെ അപമാനിക്കുകയെന്ന ലക്ഷ്യത്തിലുള്ള വാക്കോ ആംഗ്യമോ ഇന്ത്യൻ ശിക്ഷാനിയമം 509 പ്രകാരം കുറ്റകരമാണെന്നു കോടതി പറഞ്ഞു. 

സ്ത്രീയുടെ ലിംഗബോധമാണു സ്ത്രീത്വത്തിന്റെ അന്തഃസത്തയെന്നും ഏതവസ്ഥയിലും ഏതു പ്രായത്തിലും സ്ത്രീയുടെ അന്തസ്സ് മാനിക്കണമെന്നും മുൻഉത്തരവുകൾ ഉദ്ധരിച്ചു കോടതി ചൂണ്ടിക്കാട്ടി.  പരാതിക്കാരിയായ സ്ത്രീ പ്രതിക്കു തീർത്തും അപരിചിതയായിരുന്നു. മുൻപരിചയത്തിന്റെ പേരിൽ ‘ലിഫ്റ്റ്’ വാഗ്ദാനം ചെയ്തതല്ല. രാത്രി നടന്നു പോകുന്ന സ്ത്രീ ആർക്കൊപ്പവും പോകാൻ തയാറാണെന്ന മട്ടിലാണു പ്രതി ക്ഷണിച്ചതെന്നു വ്യക്തം. സ്ത്രീത്വത്തെ അപമാനിക്കാനുള്ള ലക്ഷ്യം പ്രഥമദൃഷ്ട്യാ കാണാം. കേസിന്റെ എഫ്ഐആറും അന്തിമ റിപ്പോർട്ടും റദ്ദാക്കാനാവില്ലെന്നു കോടതി വ്യക്തമാക്കി. 

സ്ത്രീത്വത്തെ അപമാനിക്കുകയെന്ന ഉദ്ദേശ്യത്തിനു തെളിവില്ലെന്നു ഹർജിഭാഗം വാദിച്ചു. എന്നാൽ ഉദ്ദേശ്യം എന്നതു മാനസികാവസ്ഥ ആയതിനാൽ നേരിട്ടു തെളിയിക്കാവുന്നതല്ലെന്നു കോടതി പറഞ്ഞു. അതേസമയം, കേസിന്റെ വിചാരണ കോടതി പരാമർശങ്ങളുടെ സ്വാധീനമില്ലാതെ നടത്തണമെന്നും ഉത്തരവിൽ വ്യക്തമാക്കി.

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com