പ്രളയ ഫണ്ട് തട്ടിപ്പ് കേസ്: പ്രതികൾ റിമാൻഡിൽ
Mail This Article
കൊച്ചി∙ പ്രളയ ദുരിതാശ്വസ ഫണ്ട് തട്ടിപ്പു കേസിൽ അറസ്റ്റിലായ രണ്ടാം പ്രതി മഹേഷ്, ആറും ഏഴും പ്രതികളായ നിധിൻ, ഭാര്യ ഷിന്റു എന്നിവരെ മൂവാറ്റുപുഴ വിജിലൻസ് കോടതി 17 വരെ റിമാൻഡ് ചെയ്തു. കേസിൽ ഒന്നാം പ്രതി ഉൾപ്പെടെ 4 പേരാണ് ജയിലിലുള്ളത്. ഒന്നാം പ്രതി വിഷ്ണുവിന്റെ ജാമ്യാപേക്ഷയും കസ്റ്റഡി അപേക്ഷയും നാളെ കോടതി പരിഗണിക്കും.
മഹേഷാണ് പ്രധാന സൂത്രധാരനെന്നും ഇയാളുടെയും വിഷ്ണു പ്രസാദിന്റെയും നേതൃത്വത്തിൽ നടന്ന ഗൂഢാലോചനയുടെ ഭാഗമായാണു പ്രളയ ദുരിതാശ്വാസ ഫണ്ടിൽ ലക്ഷങ്ങളുടെ തട്ടിപ്പു നടന്നതെന്നും റിമാൻഡ് റിപ്പോർട്ട് വ്യക്തമാക്കുന്നു. അക്കൗണ്ട് വിവരങ്ങൾ തിരുത്തി ആദ്യം മഹേഷിന്റെ അക്കൗണ്ടിലേക്കാണു പ്രളയ ദുരിതാശ്വാസ ഫണ്ടിൽ നിന്നു പണം അയച്ചത്. ഇതു വിജയിച്ചതോടെ മഹേഷ്, മൂന്നാം പ്രതിയായ അൻസാറിന്റെയും ഇയാളുടെ ഭാര്യയുടെയും അക്കൗണ്ടിലേക്കു പണം അയച്ചു. ഇതും വിജയകരമായിരുന്നു.
തുടർന്നാണ് ആറാം പ്രതിയായ നിധിന്റെ അക്കൗണ്ടിലേക്കു പണം അയയ്ക്കാൻ ശ്രമം നടന്നത്. ഇതിനായി നിധിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ വാട്സാപ് വഴി മഹേഷിനു കൈമാറി. എന്നാൽ പണം ട്രാൻസ്ഫർ ചെയ്യാനുള്ള ശ്രമം വിജയിച്ചില്ല. തുടർന്നു നിധിന്റെ ഭാര്യ ഷിന്റുവിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ മഹേഷിനു വാട്സാപ്പിലൂടെ തന്നെ കൈമാറി. ഈ അക്കൗണ്ടിലേക്കു 2.50 ലക്ഷം കൈമാറി. ജനുവരി 21 നു സിന്ധു ഈ പണം ബാങ്കിലെത്തി പിൻവലിച്ചതായി റിമാൻഡ് റിപ്പോർട്ടിൽ പറയുന്നുണ്ട്.
English Summary: Flood Relief Fund Fraud: Defendant remanded