ADVERTISEMENT

തിരുവനന്തപുരം ∙ മാധ്യമ പ്രവർത്തകൻ കെ.എം.ബഷീർ കാറിടിച്ചു കൊല്ലപ്പെട്ട കേസിൽ പ്രതിയായി സസ്പെൻഷനിലായ ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനെ സർവീസിൽ തിരിച്ചെടുത്തതു മാധ്യമ പ്രവർത്തകരുടെ പ്രതിനിധികളുമായി ചർച്ച ചെയ്ത ശേഷമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. 

‘‘ബഷീറിന്റെ മരണം വല്ലാത്ത വേദന ഉണ്ടാക്കിയ സംഭവമാണ്. അതിനാൽ തന്നെ ഇക്കാര്യത്തിൽ ഒരു തീരുമാനം എടുക്കുന്നതിനു മുൻപായി സർക്കാർ മാധ്യമ പ്രവർത്തകരുടെ പ്രതിനിധികളുമായി ചർച്ച നടത്തിയിരുന്നു. ആരോടാണു സംസാരിച്ചത്, എന്താണു തീരുമാനിച്ചതെന്നൊന്നും വെളിപ്പെടുത്താനാകില്ല. ഈ സർക്കാർ തെറ്റു ചെയ്ത ആരെയും സംരക്ഷിക്കില്ല. കേസ് നടക്കുന്നുണ്ട്. കുറ്റപത്രവും നൽകി. കേസ് കേസിന്റെ വഴിക്കു പോകും. കണ്ട കാര്യങ്ങൾ പറയുന്നതിനു സാക്ഷികൾക്കു തടസ്സമുണ്ടാകില്ല’’ –വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി ചോദ്യങ്ങൾക്കു മറുപടി നൽകി.  

കഴിഞ്ഞ ദിവസമാണ് ആരോഗ്യ വകുപ്പിൽ ജോയിന്റ് സെക്രട്ടറിയായി ശ്രീറാമിനെ നിയമിക്കാൻ സർക്കാർ തീരുമാനിച്ചത്. അതിനു മുന്നോടിയായി മാധ്യമ പ്രതിനിധികളുമായി മുഖ്യമന്ത്രി വിഷയം ചർച്ച ചെയ്തിരുന്നു. ശ്രീറാമിനെ കേസ് കഴിയുന്നതു വരെ തിരിച്ചെടുക്കരുതെന്നു മാധ്യമ സമൂഹം ഒറ്റക്കെട്ടായി ആവശ്യപ്പെടുമ്പോഴായിരുന്നു സർക്കാർ നടപടി. ഐഎഎസ്–ഐപിഎസ് ഉദ്യോഗസ്ഥ സംഘത്തിലെ ഒരു വിഭാഗം ശ്രീറാമിനെ തിരിച്ചെടുക്കാൻ സർക്കാരിൽ കടുത്ത സമ്മർദം ചെലുത്തിവരികയായിരുന്നു. 

ശ്രീറാമിനെ തിരിച്ചെടുക്കണമെന്നു ചീഫ് സെക്രട്ടറി ടോം ജോസ് അധ്യക്ഷനായ സമിതി ശുപാർശ നൽകിയിരുന്നു. കുറ്റം ചെയ്തതിന് ഇദ്ദേഹത്തിനെതിരെ തെളിവില്ലെന്നാണു ഐഎഎസ് ഉദ്യോഗസ്ഥർ അടങ്ങിയ സമിതിയുടെ കണ്ടെത്തൽ. ഏഴര മാസമായി സസ്പെൻഷനിലാണു ശ്രീസ്പെൻഷനിലാണു ശ്രീറാം.

ജനുവരി അവസാനം ശ്രീറാമിനെ തിരിച്ചെടുക്കാൻ തീരുമാനിച്ചതു വിവാദമായതോടെ സസ്പെൻഷൻ 3 മാസത്തേക്കു കൂടി നീട്ടാൻ മുഖ്യമന്ത്രി നിർദേശിച്ചു. മേയ് 3നു സസ്പെൻഷൻ കാലാവധി തീരുമെന്നതിനാൽ ഇനി നീട്ടുക പ്രയാസമെന്നാണു ചീഫ് സെക്രട്ടറി മുഖ്യമന്ത്രിയെ ധരിപ്പിച്ചത്. മദ്യപിച്ചു വാഹനം ഓടിച്ചതിനു തെളിവില്ലെന്നും അപകടം നടക്കുമ്പോൾ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് വഫയാണു കാർ ഓടിച്ചതെന്നുമാണു ശ്രീറാം ചീഫ് സെക്രട്ടറിക്കു നൽകിയ വിശദീകരണം.

എന്നാൽ ശ്രീറാം ആണു കാറോടിച്ചതെന്നും വേഗം 100 കിലോമീറ്റർ വരെ ഉണ്ടെന്നും പൊലീസ് കണ്ടെത്തിയിരുന്നു. ഇതിനു മുൻപു ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥർ പലരും 2 വർഷം വരെ സസ്പെൻഷനിൽ കഴിഞ്ഞിട്ടുണ്ട്. അതിനാൽ ചീഫ് സെക്രട്ടറിയുടെ വാദം ശരിയല്ലെന്നു മാധ്യമ പ്രവർത്തകർ ചൂണ്ടിക്കാട്ടി.

English summary: Pinarayi Vijayan on Sriram Venkitaraman appointment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com