കടലിൽ പ്രത്യേക സാമ്പത്തിക മേഖലയിൽ മത്സ്യബന്ധനം നിരോധിച്ച് കേന്ദ്രം
Mail This Article
കൊല്ലം ∙ കടലിൽ കേന്ദ്രത്തിന്റെ അധികാര പരിധിയിലുള്ള പ്രത്യേക സാമ്പത്തിക മേഖലയിൽ രണ്ടു ഘട്ടങ്ങളായി സമ്പൂർണ യന്ത്രവത്കൃത മത്സ്യബന്ധന നിരോധനം ഏർപ്പെടുത്തി കേന്ദ്ര സർക്കാർ ഓർഡിനൻസ്. ഫിഷറീസ് മന്ത്രാലയം ഇത് എല്ലാ തീരദേശ സംസ്ഥാനങ്ങൾക്കും അയച്ചു. കന്യാകുമാരി മുതൽ പശ്ചിമബംഗാൾ വരെ നീളുന്ന കിഴക്കൻ മേഖലയിൽ ഏപ്രിൽ 15 മുതൽ ജൂൺ 14 വരെയും കേരളവും ലക്ഷദ്വീപും ഉൾപ്പെടെ കന്യാകുമാരി മുതൽ ഗുജറാത്ത് വരെ നീളുന്ന പടിഞ്ഞാറൻ മേഖലയിൽ ജൂൺ 1 മുതൽ 31 വരെയും 61 ദിവസം വീതമാണു നിരോധനം.
12 നോട്ടിക്കൽ മൈലിന് ഇപ്പുറം കേരള തീരത്തും ജൂൺ മുതൽ ജൂലൈ വരെയാണു സംസ്ഥാന സർക്കാരും ട്രോളിങ് നിരോധനം ഏർപ്പെടുത്തുന്നത്. കഴിഞ്ഞ വർഷം ജൂൺ 10 മുതൽ ജൂലൈ 31 വരെ 52 ദിവസമായിരുന്നു ട്രോളിങ് നിരോധനം. ഈ വർഷത്തെ കാലയളവ് തീരുമാനിച്ചിട്ടില്ല. കിഴക്കൻ, പടിഞ്ഞാറൻ കടൽ മേഖലയിൽ നടപ്പാക്കുന്ന മത്സ്യബന്ധന നിരോധനം ഇക്കുറി മുതൽ 2 ഘട്ടമായി നടത്തണമെന്നു ചില കേന്ദ്രങ്ങളിൽ നിന്ന് ആവശ്യം ഉയർന്നിരുന്നു. ജൂണിലും ഒക്ടോബർ, നവംബർ മാസങ്ങളിലുമായി 2 ഘട്ടമായി നിരോധനം ഏർപ്പെടുത്തണമെന്നും ആവശ്യമുയർന്നു.
എന്നാൽ 90 ദിവസം നീളുന്ന സമ്പൂർണ നിരോധനം വേണമെന്നു പരമ്പരാഗത മത്സ്യത്തൊഴിലാളി വിഭാഗം കേന്ദ്ര സമിതിയിൽ ആവശ്യപ്പെട്ടതോടെ ഇക്കുറിയും 61 ദിവസം വീതം നിരോധനം ഏർപ്പെടുത്താൻ തീരുമാനിച്ച് ഓർഡിനൻസ് ഇറക്കുകയായിരുന്നു. യന്ത്രം ഘടിപ്പിക്കാത്ത യാനങ്ങൾക്ക് 12 നോട്ടിക്കൽ മൈലിനപ്പുറം മത്സ്യബന്ധനം നടത്താൻ അനുവദിക്കാവുന്നതാണെന്നും ഓർഡിനൻസിൽ വ്യവസ്ഥയുണ്ട്.
‘കേരളത്തിൽ വർഷങ്ങളായി നടത്തിയ വരുന്ന ട്രോളിങ് നിരോധനം ഈ വർഷം നടപ്പാക്കുന്നതിനെക്കുറിച്ചു സർക്കാർ തീരുമാനിച്ചിട്ടില്ല. കോവിഡ്-19 പ്രതിരോധത്തിലാണ് ഇപ്പോഴത്തെ ശ്രദ്ധ. അതു കഴിഞ്ഞു ചർച്ച ചെയ്യും.’
ജെ. മേഴ്സിക്കുട്ടിയമ്മ (ഫിഷറീസ് മന്ത്രി)
English summary: Fishing ban ordinance