ADVERTISEMENT

തിരുവനന്തപുരം∙ വിവാദങ്ങൾക്കൊടുവിൽ സി–ഡിറ്റ് ഡയറക്ടർ സ്ഥാനത്തു നിന്ന് ജി. ജയരാജ് പുറത്ത്. ഹരിതകേരളം ഉപാധ്യക്ഷയും മുൻ എംപിയുമായ ടി.എൻ.സീമയുടെ ഭർത്താവായ ജയരാജിന്റെ നിയമനത്തിനെതിരെ ഹൈക്കോടതി നടപടി വരുമെന്നുറപ്പായതോടെയാണ് ഒഴിവാക്കൽ. ഐടി മിഷൻ ഡയറക്ടർ ഡോ.എസ്. ചിത്രയ്ക്ക് സി–ഡിറ്റ് ഡയറക്ടറുടെ അധിക ചുമതല നൽകി.

ബന്ധുനിയമനം എന്ന ആരോപണത്തിൽ ജയരാജിനെ സംരക്ഷിക്കാൻ പരമാവധി ശ്രമിച്ച ശേഷമാണ് സർക്കാർ പിൻവാങ്ങുന്നത്. സി–ഡിറ്റിൽ റജിസ്ട്രാറായിരുന്ന  ജയരാജിനെ വിരമിച്ച ശേഷം കരാർ അടിസ്ഥാനത്തിലാണ് ഡയറക്ടറായി നിയമിച്ചിരുന്നത്. ഇതിനായി ജയരാജിനു ചേരുന്ന വിധത്തിൽ ഡയറക്ടറുടെ യോഗ്യതകൾ മാറ്റിമറിച്ചിരുന്നു. സി–ഡിറ്റിലെ ഇടതുപക്ഷ യൂണിയനുകൾ ആവശ്യപ്പെട്ടിട്ടു പോലും നടപടിയെടുക്കാൻ സർക്കാർ തയാറായില്ല. കോടതി ഉത്തരവ് എതിരായാലും മുഖ്യമന്ത്രി തന്നെ സംരക്ഷിക്കുമെന്ന ജയരാജിന്റെ ശബ്ദരേഖയും ഇതിനിടെ പുറത്തായി.  

നിയമനവുമായി ബന്ധപ്പെട്ട ഫയൽ ഹാജരാക്കാൻ ഹൈക്കോടതി ഒട്ടേറെ തവണ ആവശ്യപ്പെട്ടിട്ടും സർക്കാർ തയാറായിരുന്നില്ല. ഒടുവിൽ 26നുള്ളിൽ ഫയൽ പൂർണമായും എത്തിക്കണമെന്ന് ഹൈക്കോടതി അഡ്വക്കറ്റ് ജനറലിന് നിർദേശം നൽകി. വിധി തിരിച്ചടിയാകുമെന്ന നിയമോപദേശത്തെത്തുടർന്നാണ് സർക്കാർ രാജി ആവശ്യപ്പെട്ടത്. 

English summary: G.Jayaraj sacked from C-DIT director

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com