ADVERTISEMENT

രാജകുമാരി ∙ കേരള–തമിഴ്നാട് അതിർത്തിയിൽ തമിഴ്നാട്ടിലെ രാശിങ്കാപുരം വണ്ണാത്തുറയ്ക്കു സമീപം കാട്ടുതീയിൽപെട്ട് മരിച്ചവരുടെ എണ്ണം നാലായി. തേനി രാശിങ്കാപുരം സ്വദേശി ശിവകുമാറിന്റെ ഭാര്യ മഹേശ്വരി (36), മഞ്ജുള (38) എന്നിവരാണ് ഇന്നലെ തേനി മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ മരിച്ചത്. 

രാശിങ്കാപുരം സ്വദേശികളായ വിജയമണി (45), തിരുമൂർത്തി– ജയശ്രീ ദമ്പതികളുടെ മകൾ കൃതിക (മൂന്ന്) എന്നിവർ ചൊവ്വാഴ്ച സംഭവ സ്ഥലത്തു മരിച്ചിരുന്നു.  ശാന്തൻപാറ പേത്തൊട്ടിക്കു സമീപത്തെ ഏലത്തോട്ടത്തിൽ ജോലി കഴിഞ്ഞ ശേഷം ഞണ്ടാർമെട്ട് വനമേഖലയിലെ കാട്ടുപാതയിൽ കൂടി തമിഴ്നാട്ടിലേക്കു നടന്നു പോയ തൊഴിലാളികളുടെ സംഘമാണ് അപകടത്തിൽ പെട്ടത്.

 മരിച്ച കൃതികയുടെ പിതാവ് തിരുമൂർത്തി (34), മാതാവ് ജയശ്രീ (28), കൽപന (48), ഒണ്ടിവീരൻ (49), വജ്രമണി (48), യോഗേഷ് (28), ആനന്ദ് (27) എന്നിവർ പരുക്കേറ്റ് തേനി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. 

  ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് ഇവർ കാട്ടുതീയിൽപെട്ടത്. കോവിഡ് 19 ഭീഷണിയുടെ പശ്ചാത്തലത്തിൽ കേരളത്തിലും തമിഴ്നാട്ടിലും ലോക്ഡൗൺ പ്രഖ്യാപിച്ചതിനാൽ ബോഡിമെട്ട് വഴി വാഹനയാത്രയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഇതുമൂലമാണ് തൊഴിലാളികളുടെ സംഘം പേത്തൊട്ടി, ദളം, ഞണ്ടാർമെട്ട് വഴി തമിഴ്നാട്ടിലേക്കു നടന്നുപോയത്. തേവാരത്തു നിന്നു 10 കിലോമീറ്റർ അകലെ കൊടുംവനത്തിനു സമീപത്തെ പുൽമേട്ടിൽ സംഘം കാട്ടുതീയിൽ പെടുകയായിരുന്നു. 

നാട്ടുകാരും തേനി പൊലീസും അഗ്നിരക്ഷാസേനയും കാൽനടയായി വനമേഖലയിൽ എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. 

English summary: Four death in forest fire near Rajakumari 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com