പൊലീസ് കടുപ്പിച്ചു; നിരത്തിൽ ആളു കുറഞ്ഞു
Mail This Article
തിരുവനന്തപുരം ∙ അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ പൊലീസ് ശക്തമായ നടപടിയെടുത്തതോടെ നിരത്തുകളിൽ ആളു കുറഞ്ഞു. ആദ്യ ദിവസത്തെ ബോധവൽക്കരണവും തുടർന്നുള്ള മുന്നറിയിപ്പും അവഗണിച്ച് ഇന്നലെ റോഡിലിറങ്ങിയവരെ അറസ്റ്റ് ചെയ്തു. വാഹനങ്ങൾ പിടിച്ചെടുത്തു.
ഏപ്രിൽ 15ന് ശേഷമേ ഇവ വിട്ടുനൽകൂ. റജിസ്ട്രേഷൻ റദ്ദാക്കുന്ന കാര്യം മോട്ടർ വാഹന വകുപ്പുമായി ആലോചിക്കും. അവശ്യ സർവീസുകളിലുള്ളവരെ തിരിച്ചറിയിൽ കാർഡ് നോക്കിയും അടിയന്തര ആവശ്യങ്ങൾക്കു പോകുന്നവരെ സത്യവാങ്മൂലം പരിശോധിച്ചും കടത്തി വിടുന്നുണ്ട്. സോപ്പ്, സാനിറ്റൈസർ, ഗ്ലൗസ് എന്നിവ കൊണ്ടുപോകുന്ന വാഹനങ്ങളും സത്യവാങ്‌മൂലം കരുതണം. ഇവ തടയില്ല.
വാഹന രേഖ പരിശോധന അത്യാവശ്യമെങ്കിൽ മാത്രം; ബ്രത്ത്‍ലൈസർ ഉപയോഗിക്കരുത്
തിരുവനന്തപുരം ∙ വാഹനങ്ങൾ തടയുമ്പോൾ അത്യാവശ്യമെങ്കിൽ മാത്രമേ രേഖകൾ പരിശോധിക്കേണ്ടതുള്ളു എന്നു ഡിജിപി ലോക്നാഥ് ബെഹ്റ. ബ്രത്ത്‍ലൈസർ ഉപയോഗിക്കരുതെന്നും നിർദേശം നൽകി.
∙ ഉദ്യോഗസ്ഥർ മാസ്കും ഗ്ലൗസും ധരിക്കണം. യാത്രക്കാരുമായി അകലം പാലിക്കണം.
∙ വാഹനത്തിനുള്ളിലേക്കു കുനിഞ്ഞു പരിശോധിക്കരുത്.
∙ ഗ്ലൗസ് ധരിക്കാതെ വാഹനത്തിലോ യാത്രക്കാരെയോ സ്പർശിക്കരുത്.
∙ ഡിക്കി തുറക്കുമ്പോൾ മുൻകരുതൽ സ്വീകരിക്കണം.
∙ കൈകൾ ഇടയ്ക്കിടെ സോപ്പോ സാനിറ്റെസറോ ഉപയോഗിച്ച് വൃത്തിയാക്കണം.
∙ സ്വകാര്യമേഖലയിൽ ഉൾപ്പെടെയുള്ള ശുചീകരണ, മാലിന്യ നിർമാർജന തൊഴിലാളികളെ തടസ്സപ്പെടുത്തരുത്. ഇവർക്ക് സഹായവും സുരക്ഷയും നൽകണം.
English summary: Kerala lockdown; Police takes strict action