കോവിഡ് പരിശോധനയ്ക്ക് എംജി സർവകലാശാലയുടെ കേന്ദ്രം
Mail This Article
കോട്ടയം ∙ കോവിഡ് രോഗബാധ സ്ഥിരീകരിക്കുന്നതിനുള്ള സാംപിൾ പരിശോധന എംജി സർവകലാശാലയുടെ തലപ്പാടി ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ ബയോ മെഡിക്കൽ റിസർച്ചിൽ ആരംഭിക്കും. ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ചാണ് ഇതു സംബന്ധിച്ച് അനുമതി നൽകിയത്. ഇന്നു മുതൽ കേന്ദ്രം പ്രവർത്തന സജ്ജമാകും.
ഇവിടെ കോവിഡ് ബാധ സ്ഥിരീകരിച്ചാൽ ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ അന്തിമ പരിശോധന നടത്തി സ്ഥിരീകരിക്കും. ആദ്യ ഘട്ടത്തിൽ കോട്ടയം ജില്ലയിൽ നിന്നുള്ള സാംപിളുകളാണ് ഇവിടെ പരിശോധിക്കുക.
ദിവസം 50 സാംപിൾ പരിശോധിക്കാനുള്ള സൗകര്യം കേന്ദ്രത്തിലുണ്ട്. ശരാശരി 8 മണിക്കൂർ വേണം പരിശോധന പൂർത്തിയാക്കാൻ. 2015 ൽ പ്രവർത്തനം ആരംഭിച്ച കേന്ദ്രത്തിൽ നിലവിൽ 16 ശാസ്ത്രജ്ഞരാണുള്ളത്. കൂടുതൽ പേരും മോളിക്യുലാർ ബയോളജിയിൽ വിദഗ്ധരാണ്. വാർധക്യകാല അസുഖങ്ങൾ, ഓട്ടിസം പോലുള്ള അസുഖങ്ങൾ എന്നിവ സംബന്ധിച്ച പഠനമാണ് ഇപ്പോൾ കേന്ദ്രത്തിൽ നടക്കുന്നത്.
പരിശോധന ഇങ്ങനെ
രോഗം സംശയിക്കുന്ന വ്യക്തിയുടെ സ്രവത്തിൽ കൊറോണ വൈറസിന്റെ സാന്നിധ്യം ഉണ്ടോയെന്നാണ് പരിശോധിക്കുന്നതെന്നു കേന്ദ്രം ഡയറക്ടർ ഡോ. കെ.പി. മോഹന കുമാർ പറഞ്ഞു. ഇതിനായി സ്രവങ്ങളിൽ നിന്ന് ആർഎൻഎ (റൈബോ ന്യൂക്ലിക് ആസിഡ്) വേർതിരിച്ചു പരിശോധിക്കും. വൈറസിന്റെ ജീൻ ഘടന മൂന്നു ഘട്ടങ്ങളിലായി പരിശോധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
English summary: MG university sets COVID 19 test lab