ബ്രിട്ടിഷ് പൗരൻ ആശുപത്രി വിട്ടു
Mail This Article
കൊച്ചി ∙ കോവിഡ് 19 ബാധിച്ചു ഗവ. മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന ബ്രിട്ടിഷ് പൗരൻ ബ്രയാൻ നീൽ (57) രോഗം ഭേദമായതിനെ തുടർന്ന് ആശുപത്രി വിട്ടു. എച്ച്ഐവി ചികിത്സയിൽ ഉപയോഗിക്കുന്ന ആന്റി വൈറൽ മരുന്നുകളായ റിത്തൊനവിർ, ലോപിനവിർ എന്നീ മരുന്നുകൾ ഇദ്ദേഹത്തിന്റെ ചികിത്സയിൽ പ്രയോജനപ്പെടുത്തിയിരുന്നു.
മൂന്നാറിലെ ഹോട്ടലിൽ നിന്നു മുങ്ങി നെടുമ്പാശേരി വിമാനത്താവളത്തിലെത്തി വിദേശത്തേക്കു മടങ്ങാൻ ശ്രമിക്കവേ വിമാനത്തിൽ നിന്നു തിരിച്ചിറക്കിയാണു 15ന് ഇദ്ദേഹത്തെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. ഭാര്യ ജെയ്ൻ ലോക്‌വുഡും ഇവിടെ നിരീക്ഷണത്തിലായിരുന്നെങ്കിലും രോഗമില്ലാത്തതിനാൽ നേരത്തേ ആശുപത്രി വിട്ടു. മൂന്നാർ സംഘത്തിലുണ്ടായിരുന്ന 4 പേരെ മെഡിക്കൽ കോളജിൽ നിന്നു കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റിയിരുന്നു. ആന്റി വൈറൽ ചികിത്സ ആരംഭിച്ച് ഒരാഴ്ച കഴിഞ്ഞപ്പോഴേക്കും പനി ശമിച്ചു. തുടർന്ന് കോവിഡ് 19 പരിശോധനാ ഫലവും നെഗറ്റീവായി.
കൊച്ചിയിൽനിന്ന് 2 പ്രത്യേക വിമാനം
നെടുമ്പാശേരി ∙ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് 2 യാത്രാവിമാനങ്ങൾ അടുത്ത ദിവസങ്ങളിൽ പ്രത്യേക സർവീസുകൾ നടത്തും. നാളെ ഒമാൻ എയർ വിമാനമാണ് സർവീസ് നടത്തുക. കൊച്ചിയിലുള്ള അൻപതോളം ഒമാനികളെ നാട്ടിലേക്കു കൊണ്ടു പോകുന്നതിനാണ് വിമാനമെത്തുന്നത്. ഇവർ ചികിൽസയ്ക്കായും മറ്റും കേരളത്തിലെത്തിയതാണ്.
ഇന്ത്യയുടെ മറ്റു നഗരങ്ങളിൽ കുടുങ്ങിയ ഒമാനികളെയും അതതു നഗരങ്ങളിൽ നിന്ന് ഈ വിമാനത്തിൽ നാട്ടിലെത്തിക്കും. ഇവിടെ കുടുങ്ങിയ ഫ്രഞ്ചുകാരെ കൊണ്ടുപോകുന്നതിന് 4ന് എയർഇന്ത്യയും പ്രത്യേക സർവീസ് നടത്തുന്നുണ്ട്. മുംബൈയിൽ നിന്നാണ് വിമാനം കൊച്ചിയിലെത്തുന്നത്.
English summary: COVID 19; British man leaves hospital