നിരീക്ഷണത്തിലുള്ളവർക്ക് എസ്എംഎസ്; എം.വി.ജയരാജന് മുഖ്യമന്ത്രിയുടെ വിമർശനം
Mail This Article
കണ്ണൂർ ∙ ജില്ലയിൽ കോവിഡ് 19നുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിൽ കഴിയുന്നവരുടെ മൊബൈൽ ഫോണിലേക്ക് സിപിഎം ജില്ലാ സെക്രട്ടറി എം.വി.ജയരാജന്റെയും സ്വകാര്യ ആശുപത്രിയുടെയും എസ്എംഎസ് സന്ദേശം ലഭിച്ചതുമായി ബന്ധപ്പെട്ട് പരാതി. നിരീക്ഷണത്തിൽ കഴിയുന്നവരുടെ ഫോൺ നമ്പറുകൾ ദുരുപയോഗപ്പെടുത്തിയെന്നാണ് ആരോപണം.
ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോഴാണ് പേരെടുത്ത് പറയാതെ അനാവശ്യ ഇടപെടലാണു നടത്തിയതെന്നും പൊതുപ്രവർത്തകർ ഈ സമയത്ത് ഇങ്ങനെ ചെയ്യാൻ പാടില്ലെന്നും മുഖ്യമന്ത്രി വിമർശിച്ചത്. നിരീക്ഷണത്തിൽ കഴിയുന്നവർ ചെയ്യുന്നതു വലിയ കാര്യമാണെന്നും നിങ്ങൾക്കും കുടുംബത്തിനുമൊപ്പം ഞങ്ങളുണ്ടെന്നുമുള്ള വാക്കുകളോടെയാണു കലക്ടറുടെ സന്ദേശം നിരീക്ഷണത്തിൽ കഴിയുന്നവർക്ക് ലഭിക്കുന്നുണ്ട്. ഇതിനു പുറമെയാണ് ഒപ്പമുണ്ട് ഞങ്ങൾ എന്ന സന്ദേശം ജയരാജന്റെ പേരിൽ ലഭിക്കുന്നത്.
വിവിധ സേവനങ്ങൾ നൽകാമെന്നാണ് ആശുപത്രിയുടെ സന്ദേശം. ജയരാജന്റെ സന്ദേശം ലഭിച്ച ഒരാൾ അദ്ദേഹത്തെ നേരിട്ടുവിളിച്ച് സന്ദേശം അയച്ചത് അദ്ദേഹം തന്നെയാണെന്ന് ഉറപ്പുവരുത്തിയിരുന്നു. നിരീക്ഷണത്തിൽ കഴിയുന്നവരുടെ രഹസ്യവിവരങ്ങൾ ഇത്തരത്തിൽ പുറത്തുപോയതിനെക്കുറിച്ച് അന്വേഷിക്കുമെന്നു കലക്ടർ ടി.വി.സുഭാഷ് വ്യക്തമാക്കി. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരിൽ ചിലർക്ക് ഭക്ഷ്യസാധനങ്ങളും മറ്റും ലഭിക്കാത്ത സ്ഥിതിയുണ്ടെന്നു മനസ്സിലാക്കിയിരുന്നുവെന്നും, അവർ അറിയിക്കട്ടെയെന്നു കരുതി സദുദ്ദേശ്യത്തോടെയാണു സന്ദേശം അയച്ചതെന്ന് എം.വി.ജയരാജൻ വിശദീകരിച്ചു.
English summary: COVID 19; M.V.Jayarajan's SMS issue