വിദേശത്തു നിന്നെത്തിയവരുടെ നിരീക്ഷണം 7 വരെ; അതിനിർണായകം ഒരാഴ്ച
Mail This Article
തിരുവനന്തപുരം ∙ കോവിഡിനെതിരായ പോരാട്ടത്തിൽ കേരളത്തിന് ഇനി ഒരാഴ്ച അതിനിർണായകം. ലോക്ഡൗണിനു മുൻപു വിദേശത്തു നിന്നെത്തിയവരുടെ ക്വാറന്റീൻ കാലാവധിയുടെ അവസാന ആഴ്ചയാണിത്.
സമൂഹവ്യാപനം ഇതുവരെ സ്ഥിരീകരിക്കപ്പെടാത്ത സാഹചര്യത്തിൽ വരുംദിവസങ്ങളിൽ രോഗികളുടെ എണ്ണം കാര്യമായി കൂടുന്നില്ലെങ്കിൽ കാര്യങ്ങൾ നിയന്ത്രണത്തിലാകുമെന്നാണ് ആരോഗ്യ വിദഗ്ധരുടെ വിലയിരുത്തൽ. ദേശീയതലത്തിൽ ലോക്‌ഡൗൺ പ്രഖ്യാപിച്ചത് കഴിഞ്ഞ മാസം 25 മുതലാണെങ്കിലും 22നു തന്നെ രാജ്യാന്തര വിമാന സർവീസുകൾ നിലച്ചു.
ഈ സമയത്തു വന്നവരെല്ലാം ക്വാറന്റീനിലാണ്. ഭൂരിഭാഗം പേരുടെയും നിരീക്ഷണ കാലാവധി 7നു തീരും. നിലവിൽ കേരളത്തിലെ കോവിഡ് ബാധിതരിൽ 80 ശതമാനത്തോളം വിദേശത്തു നിന്നെത്തിയവരാണ്. ലോക്‌ഡൗൺ ഉൾപ്പെടെ കർശന നിയന്ത്രണങ്ങൾ വന്നതോടെ ഇവരിൽനിന്നു കൂടുതൽ പേരിലേക്കു രോഗം പടർന്നിരിക്കാനുള്ള സാധ്യത കുറവാണെന്ന് ആരോഗ്യവിദഗ്ധർ കരുതുന്നു.
യാത്ര തടയും; തെറ്റിദ്ധരിപ്പിച്ചാൽ കർശന നടപടി: മുഖ്യമന്ത്രി
തിരുവനന്തപുരം ∙ അനാവശ്യ യാത്രകൾ കർശനമായി തടയുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്നലെ പാതകളിൽ വാഹനങ്ങളുടെ സാന്നിധ്യം കൂടി. ഇവർക്കെതിരെ കേസ് എടുത്തിട്ടുണ്ട്. പരിശോധന ഇന്നു മുതൽ കൂടുതൽ ശക്തമാക്കും. തെറ്റായ വിവരങ്ങൾ നൽകിയാണ് യാത്രയെങ്കിൽ കർശന നിയമ നടപടി ഉണ്ടാകും.
നിരത്തുകളിൽ പരിശോധന വീണ്ടും കർശനമാക്കാൻ പൊലീസിന് ഡിജിപി ലോക്നാഥ് ബെഹ്റ നിർദേശം നൽകി. നിസ്സാരകാരണങ്ങൾ പറഞ്ഞു സത്യവാങ്മൂലവുമായി യാത്ര ചെയ്യുന്നവരെ അറസ്റ്റ് ചെയ്തു കേസ് റജിസ്റ്റർ ചെയ്തു വാഹനം പിടിച്ചെടുക്കും.
English summary: COVID 19; Next week very critical for Kerala