കോവിഡിന് എച്ച്ഐവി രോഗികളിൽ ഫലപ്രദമായ ഇന്റർഫെറോൺ ചികിത്സ; മരുന്ന് ക്യൂബയിൽനിന്ന്
Mail This Article
തിരുവനന്തപുരം ∙ കോവിഡിനു കേരളം ഇന്റർഫെറോൺ ചികിത്സാരീതി പരീക്ഷിക്കുന്നു. കാൻസർ, എച്ച്ഐവി രോഗികളിൽ ഫലപ്രദമെന്നു തെളിഞ്ഞ ഇന്റർഫെറോൺ കൊറോണ വൈറസിനെ നശിപ്പിച്ചേക്കാമെന്ന വിലയിരുത്തലിലാണിത്. ക്യൂബയിൽ ഉൽപാദിപ്പിക്കുന്ന ഇന്റർഫെറോൺ ആൽഫ–2ബി മരുന്ന് ഉപയോഗിച്ചുള്ള പരീക്ഷണത്തിനു കേന്ദ്ര ഡ്രഗ്സ് കൺട്രോളർ ജനറലിന്റെ അനുമതി തേടും.
വൈറസുകളെ പ്രതിരോധിക്കാൻ ശരീരത്തിലുള്ള പ്രോട്ടീനുകളാണ് ഇന്റർഫെറോണുകൾ. വൈറസ് ബാധിച്ച കോശങ്ങൾ മുന്നറിയിപ്പ് എന്ന നിലയിൽ ഇന്റർഫെറോൺ–ആൽഫ, ബീറ്റ എന്നിവ ഉൽപാദിപ്പിക്കും. ഇതു തിരിച്ചറിഞ്ഞ് പ്രതിരോധകോശങ്ങൾ വൈറസിനെ നേരിടാൻ ഇന്റർഫെറോൺ ഗാമ ഉൽപാദിപ്പിക്കും.
ഇതിന്റെ മനുഷ്യനിർമിതരൂപമാണ് ഇന്റർഫെറോൺ മരുന്നുകൾ. വൈറസുകളുടെ ജനിതകവസ്തുവായ ആർഎൻഎയെ തകർക്കാൻ ശേഷിയുള്ള ജീനുകളെ ഉത്തേജിപ്പിക്കാൻ ഇവയ്ക്കു കഴിയും. കോവിഡ്–19 ആർഎൻഎ വൈറസാണ്. ലോകാരോഗ്യസംഘടനയും ൈചനയുടെ നാഷനൽ ഹെൽത്ത് കമ്മിഷനും ഈ ചികിത്സാരീതിയെക്കുറിച്ചു പഠനം തുടങ്ങിയിട്ടുണ്ട്്.
English summary: Cuban medicine for COVID 19