ADVERTISEMENT

തിരുവനന്തപുരം ∙ എയ്ഡഡ് ആർട്സ് ആൻഡ് സയൻസ് കോളജുകളിൽ ആഴ്ചയിൽ 16 മണിക്കൂർ ജോലിയുണ്ടെങ്കിലേ അധ്യാപക തസ്തിക അനുവദിക്കാവൂ എന്നു വ്യക്തമാക്കി സർക്കാർ ഉത്തരവിറക്കി. രണ്ടായിരത്തോളം കോളജ് അധ്യാപക തസ്തികകളെ ഇതു ബാധിക്കും. വരുന്ന 10 വർഷത്തേക്കു കോളജുകളിൽ കാര്യമായ അധ്യാപക നിയമനങ്ങൾ  ഉണ്ടാവില്ല.

അധ്യാപക തസ്തിക അനുവദിക്കുന്നതിനു നിലവിലുള്ള ഉത്തരവ് സർക്കാരിനു സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്നതിനാലാണു പുതുക്കി നിശ്ചയിച്ചത്. ആഴ്ചയിൽ 16 മണിക്കൂർ ജോലിഭാരമില്ലാത്ത തസ്തികയിൽ ഗെസ്റ്റ് അധ്യാപകരെ മാത്രമേ ഇനി നിയമിക്കാവൂ. എന്നാൽ ഇതിനോടകം നിയമനം അംഗീകരിച്ച അധ്യാപകർക്ക് ഇതിന്റെ പേരിൽ ജോലി നഷ്ടപ്പെടില്ല.

അവർ സൂപ്പർന്യൂമററി ആയി തുടരും. ഈ അധ്യാപകർ  വിരമിക്കുകയോ രാജിവയ്ക്കുകയോ മറ്റേതെങ്കിലും രീതിയിൽ തസ്തിക ഒഴിവു വരികയോ ചെയ്താൽ പുതിയ നിബന്ധന പ്രാബല്യത്തിൽ വരും. അതോടെ സ്ഥിരം തസ്തിക ഇല്ലാതാകും.  സർവകലാശാലകൾക്കും ഈ ഉത്തരവ് ബാധകമാണെന്നും ഇതനുസരിച്ചു സർവകലാശാലാ ചട്ടങ്ങൾ ഭേദഗതി ചെയ്യണമെന്നും സർക്കാർ ഉത്തരവിലുണ്ട്. ഉത്തരവിനു 2018 മേയ് 9 മുതൽ മുൻകാല പ്രാബല്യമുണ്ട്.

നിലവിൽ 9 മണിക്കൂറിൽ കൂടുതൽ ജോലിഭാരം ഉണ്ടെങ്കിൽ പുതിയ തസ്തിക സൃഷ്ടിക്കാം. ഒരു പിജി കോഴ്സിന് കുറഞ്ഞത് 5 അധ്യാപകരെ നിയമിക്കാനും വ്യവസ്ഥ ഉണ്ടായിരുന്നു. പുതിയ ഉത്തരവനുസരിച്ചു ഒരു പിജി കോഴ്സിന്  അധ്യാപകരുടെ എണ്ണം അഞ്ചിൽ നിന്നു മൂന്നാകും. ഈ അധ്യയന വർഷം റിട്ടയർമെന്റിലൂടെ വരുന്ന ഒഴിവുകളിൽ പുതിയ നിയമനം നടത്താൻ കഴിയില്ല. സർക്കാർ കോളജുകളിൽ കഴിഞ്ഞ 5 വർഷമായി ഗെസ്റ്റ് ലക്ചറർമാരാണു ക്ലാസ് എടുക്കുന്നത്. അതുകൊണ്ടു പുതിയ വർക്ക്‌ ലോഡ് അനുസരിച്ചു സർക്കാർ  കോളജുകളിലും പുതിയ സ്ഥിരം നിയമനം  ഉണ്ടാവില്ല.

എൻജിനീയറിങ് അധ്യാപക ശമ്പളം പുതുക്കി

തിരുവനന്തപുരം ∙ സംസ്ഥാനത്തെ എൻജിനീയറിങ് കോളജുകളിലെയും സർവകലാശാലകളിലെയും എൻജിനീയറിങ് അധ്യാപകരുടെ ശമ്പളം എഐസിടിഇ സ്കെയിൽ അനുസരിച്ചു പുതുക്കി നിശ്ചയിച്ചു സർക്കാർ ഉത്തരവായി.

എൻജിനീയറിങ് കോളജ് അധ്യാപകരുടെ ശമ്പളം 2016 ജനുവരി ഒന്നു മുതൽ മുൻകാല പ്രാബല്യത്തോടെയാണ് പുതുക്കിയിരിക്കുന്നത്. ശമ്പള കുടിശിക പിഎഫിൽ ലയിപ്പിക്കും. ഇതു 4 ഗഡുക്കളായി 2023 ജനുവരി മുതൽ പിൻവലിക്കാം. ഈ ഉത്തരവ് മൂലമുള്ള സാമ്പത്തിക ബാധ്യത സ്വകാര്യ എൻജിനീയറിങ് കോളജുകൾക്കു താങ്ങാനാവുമോയെന്നു സംശയമുണ്ട്. വിശദമായ ഉത്തരവ് സർക്കാർ വെബ്സൈറ്റിൽ.

English summary: Aided college teachers appointment; New guidelines

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com