ADVERTISEMENT

തിരുവനന്തപുരം ∙ കോവിഡ് രോഗബാധിതരുടെയും രോഗസാധ്യതയുള്ളവരുടെയും വിവരങ്ങൾ ശേഖരിക്കുന്ന സർക്കാർ പദ്ധതിയിൽ സ്വകാര്യ കമ്പനിയായ സ്പ്രിൻക്ലർ ഭാഗമാണെന്ന കാര്യം മറച്ചുവച്ചതു മുതൽ തുടങ്ങി ഇടപാടിലെ പാളിച്ചകൾ. നിർണായകമായ രോഗ വിവരങ്ങളും വ്യക്തിവിവരങ്ങളും ശേഖരിക്കുന്ന പ്ലാറ്റ്ഫോം ആയിട്ടുപോലും മുഖ്യമന്ത്രിയോ ഉദ്യോഗസ്ഥരോ പ്രതിപക്ഷ ആരോപണം വരുന്നതുവരെ എവിടെയും സ്പ്രിൻക്ലറെക്കുറിച്ചു ഒരക്ഷരം മിണ്ടിയില്ല.

ഐടി മിഷൻ മാത്രം ഇടപെട്ട പദ്ധതിയെന്ന മട്ടിലാണു നടപ്പാക്കിത്തുടങ്ങിയത്. ആരോപണം വന്നപ്പോൾ വാർഡ് തല കമ്മിറ്റികൾ ശേഖരിക്കുന്ന പോർട്ടലിലും മറ്റും സ്പ്രിൻക്ലറിന്റെ ലോഗോയും പേരുമുണ്ടല്ലോ എന്നായിരുന്നു ഐടി സെക്രട്ടറിയുടെ വാദം. എന്നാൽ സിറ്റിസൻ പോർട്ടലിലോ ഹൗസ് വിസിറ്റ് പോർട്ടലിലോ അത്തരമൊരു വിവരവും ഇതുവരെയില്ല. വിവരശേഖരണം നടക്കുമ്പോൾ തന്നെ അതുപയോഗിച്ച് രാജ്യാന്തര തലത്തിൽ സ്പ്രിൻക്ലർ മാർക്കറ്റിങ് നടത്തിയതും തിരിച്ചടിയായി.

പാളിച്ചകൾ ഇങ്ങനെ

∙ നിയമോപദേശം– രണ്ടു രാജ്യങ്ങളിലെ നിയമം ബാധകമാകുന്ന കരാറിന്റെ ഒരു ഘട്ടത്തിലും ഐടി വകുപ്പ് നിയമവകുപ്പിനെ സമീപിച്ചില്ല. സ്വന്തം ബോധ്യമനുസരിച്ചാണ് ഒപ്പുവച്ചതെന്ന് ഐടി സെക്രട്ടറി.

∙ വെബ്‍വിലാസം– സ്പ്രിൻക്ലറിന്റെ പേരു പുറത്തുവന്നത് വാർഡ്തല കമ്മിറ്റികൾക്കു വിവരങ്ങൾ അപ്‍ലോഡ് ചെയ്യാനുള്ള വെബ്‍വിലാസം കൊടുത്തപ്പോൾ മാത്രം. വിവാദമായപ്പോൾ ഇതു മാറ്റി.

∙ സെർവർ– സെർവർ ഇന്ത്യയിൽ സൂക്ഷിക്കണമെന്ന നിബന്ധന പർച്ചേസ് ഓർഡറിലോ മാസ്റ്റർ സർവീസസ് എഗ്രിമെന്റിലോ ആരോപണം വന്നതിനു ശേഷം ഏപ്രിൽ 11ന് സർക്കാർ സ്പ്രിൻക്ലറിൽ നിന്ന് ആവശ്യപ്പെട്ട വിശദീകരണ കത്തിലോ ഇല്ല. ഇങ്ങനെ വേണമെന്ന നിബന്ധനയുള്ളത് ഏപ്രിൽ 12ന് വന്ന കത്തിൽ മാത്രം.

∙ രേഖകൾ– ആരോപണത്തിനു ശേഷം മറുപടിയായി പുറത്തുവിട്ട രേഖകൾ പിന്നീടു തയാറാക്കിയത്. ഇവയൊക്കെ നേരത്തേയുണ്ടെന്നു 13 ന് ഇറക്കിയ പത്രക്കുറിപ്പിലെ അവകാശവാദം പൊളിഞ്ഞു.

∙ നിയമം– ചട്ടലംഘനമുണ്ടായാൽ ന്യൂയോർക്കിലെ കോടതിയിൽ മാത്രമേ സമീപിക്കാനാവൂ എന്ന സ്പ്രിൻക്ലറിന്റെ ചട്ടം കേരളത്തിനു പ്രായോഗികമാകില്ല. ഇക്കാര്യത്തിലും നിയമോപദേശമില്ല.

∙ അനുമതി– ക്വാറന്റീനിൽ കഴിയുന്നവരുടെ വിവരങ്ങൾ തേടുമ്പോൾ അവരുടെ അനുമതി എടുക്കുന്നില്ലെന്ന് ഐടി വകുപ്പിന്റെ കുറ്റസമ്മതം. അനുമതി ചോദിച്ചാൽ ഡേറ്റ തന്നില്ലെങ്കിലോ എന്ന വാദം വിമർശനത്തിനു വഴിവച്ചു.

∙ സ്വകാര്യത– വിവര സുരക്ഷയുമായി ബന്ധപ്പെട്ടു യൂറോപ്പിലെയും യുഎസിലെയും നിയമങ്ങൾ പാലിക്കുന്ന കമ്പനിക്കെതിരെ വേണ്ടിവന്നാൽ ഇന്ത്യയിൽ എങ്ങനെ നടപടിയെടുക്കുമെന്നതിൽ വ്യക്തതയില്ല.

അവകാശവാദങ്ങൾ പൊളിഞ്ഞു; ഐടി വകുപ്പ് പ്രതിരോധത്തിൽ

തിരുവനന്തപുരം ∙ സ്പ്രിൻക്ലർ വിവാദത്തിൽ‌ ഐടി വകുപ്പ് പൂർണമായി പ്രതിരോധത്തിലാവുകയും വകുപ്പിനെ മുഖ്യമന്ത്രി കൈവിടുകയും ചെയ്തതോടെ ഉയർന്നത് പ്രതിപക്ഷത്തിന്റെ ഗ്രാഫ്. സർക്കാർ പുറത്തുവിട്ട രേഖകളിൽ ഏറിയ പങ്കും തട്ടിപ്പായിരുന്നുവെന്നു പ്രതിപക്ഷത്തിന് അവകാശപ്പെടാം. 'വിവര സുതാര്യത' എന്ന പേരിൽ സർക്കാർ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച രേഖകളിൽ നോൺ ഡിസ്ക്ലോഷർ എഗ്രിമെന്റ് അത് അപ്‍ലോഡ് ചെയ്തതിന്റെ തലേ ദിവസമായ ഏപ്രിൽ 14ന് തയാറാക്കിയതാണെന്ന് ഇന്നലെ ഐടി സെക്രട്ടറി തുറന്നു സമ്മതിക്കുകയും ചെയ്തു.

ചുരുക്കത്തിൽ മാർച്ച് 25 മുതൽ പ്രാബല്യത്തിൽ വന്ന ഡേറ്റാ ശേഖരണത്തിൽ സ്വകാര്യത, സെർവർ ലൊക്കേഷൻ തുടങ്ങിയ കാര്യങ്ങളിൽ അൽപമെങ്കിലും വ്യക്തത വരുത്തിയത് ഏപ്രിൽ 10നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപണം ഉന്നയിച്ച ശേഷമാണ്. മുഖ്യമന്ത്രി ഒരു തവണ മാത്രം വിശദീകരണം നൽകിയെങ്കിലും പിന്നെ ഇതേക്കുറിച്ചു പ്രതികരിക്കാൻ തയാറായില്ല. തുടർന്നാണ് ഐടി സെക്രട്ടറി തന്നെ കരാറിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു മാധ്യമങ്ങൾക്കു മുന്നിലെത്തിയത്.

ആദ്യ കത്തിലും വ്യക്തതയില്ല

പ്രതിപക്ഷ ആരോപണത്തിന്റെ പിറ്റേന്നു സർക്കാർ ആവശ്യപ്പെട്ട പ്രകാരം സ്പ്രിൻക്ലർ അയച്ച കത്തിലും ഡേറ്റ എവിടെ സൂക്ഷിക്കുന്നുവെന്ന കാര്യത്തിൽ വ്യക്തതയുണ്ടായിരുന്നില്ല. 12ന് വീണ്ടും അയച്ച കത്തിലാണ് ഇന്ത്യയിലെ സെർവറിൽ തന്നെ ഇതു സൂക്ഷിക്കുമെന്നും ആവശ്യമെങ്കിൽ സർക്കാർ ആവശ്യപ്പെടുന്ന മറ്റ് സെർവറിലേക്കു മാറ്റുമെന്നും കമ്പനി ഉറപ്പു നൽകിയത്.

English summary: Sprinklr data issue

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com