പരീക്ഷാ യാത്ര: ചുമതല പ്രധാനാധ്യാപകർക്ക്
Mail This Article
തിരുവനന്തപുരം ∙ 26 മുതൽ 30 വരെ നടക്കുന്ന എസ്എസ്എൽസി, ഹയർ സെക്കൻഡറി, വിഎച്ച്എസ്ഇ പരീക്ഷയ്ക്ക് ഓരോ വിദ്യാർഥിക്കും പരീക്ഷാകേന്ദ്രത്തിൽ എത്താനുള്ള ഗതാഗത സൗകര്യം ക്ലാസ് ടീച്ചർമാരുടെ സഹായത്തോടെ പ്രധാനാധ്യാപകർ ഉറപ്പാക്കണമെന്നു പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ്.
സ്വകാര്യ വാഹനങ്ങൾ, പൊതു ഗതാഗതം, സ്കൂൾ ബസ്, പിടിഎയുടെ വാഹന സൗകര്യം എന്നിവ പ്രയോജനപ്പെടുത്താം. തദ്ദേശ സ്ഥാപനങ്ങളുടെയും പട്ടികവിഭാഗ വകുപ്പിന്റെയും സഹായം തേടാം. സമീപ സ്കൂളുകളിലെ ബസും ഉപയോഗിക്കാം. ഇങ്ങനെ യാത്രാ സൗകര്യം ഉറപ്പാക്കാനാകുന്നില്ലെങ്കിൽ സ്പെഷൽ ഫീ, പിടിഎ ഫണ്ട് എന്നിവ ഉപയോഗിച്ച് വാഹനം വാടകയ്ക്കെടുക്കാം.
സ്വന്തമായി ബസ് ഇല്ലാത്ത സ്കൂളുകളിലേക്കു കെഎസ്ആർടിസി പ്രത്യേക സർവീസ് നടത്തും. കോവിഡ് കാലത്തെ നിരക്കിന്റെ പകുതിയേ ഈടാക്കൂ. സ്കൂൾ അധ്യാപകർക്കും അനധ്യാപകർക്കും തിരിച്ചറിയൽ കാർഡ് കാണിച്ച് ഉയർന്ന നിരക്കിൽ യാത്ര ചെയ്യാം.
അതേസമയം, ജില്ല കടന്നുള്ള കെഎസ്ആർടിസി സർവീസിന് ഇപ്പോഴും അനുമതിയില്ല. ജില്ലാ അതിർത്തിയിൽ താമസിച്ച് അയൽജില്ലയിൽ പഠിക്കുന്നവർക്ക് ഇക്കാര്യത്തിൽ ആശങ്കയുണ്ട്. സർക്കാർ അനുമതി ലഭിച്ചാൽ സർവീസ് നടത്താമെന്നാണു കെഎസ്ആർടിസി അറിയിച്ചിരിക്കുന്നത്. കാസർകോടു ജില്ലയിൽ ജോലി ചെയ്യുന്ന കണ്ണൂർ ജില്ലക്കാരായ സർക്കാർ ഉദ്യോഗസ്ഥർക്കായി നിലവിൽ കെഎസ്ആർടിസി പ്രത്യേക സർവീസ് നടത്തുന്നുണ്ട്. സർക്കാർ ഉദ്യോഗസ്ഥർക്കു സമീപ ജില്ലകളിലേക്കു ജോലിക്കായി യാത്ര ചെയ്യാമെന്ന നിർദേശപ്രകാരമാണിത്. 13 ലക്ഷത്തോളം കുട്ടികളാകും എസ്എസ്എൽസി, ഹയർ സെക്കൻഡറി, വിഎച്ച്എസ്ഇ പരീക്ഷകൾക്കായി എത്തുക.
തെർമൽ സ്കാനറിന്റെ കാര്യം ഉത്തരവിലില്ല
തിരുവനന്തപുരം ∙ പരീക്ഷാ ഒരുക്കങ്ങൾ സംബന്ധിച്ചു പൊതുവിദ്യാഭ്യാസ ഡയറക്ടർ ഇറക്കിയ ഉത്തരവിൽ തെർമൽ സ്കാനറിന്റെ കാര്യം പറയുന്നില്ല. തെർമൽ സ്ക്രീനിങ് ഉൾപ്പെടെ 5 വ്യവസ്ഥകൾപ്രകാരമാണ് കേന്ദ്രാനുമതി. സംസ്ഥാനത്തെ 3000 പരീക്ഷാകേന്ദ്രങ്ങളിലേക്കായി നാലായിരത്തോളം തെർമൽ സ്കാനറുകൾ വേണ്ടി വരും. ഇത്രയേറെയെണ്ണം വിലയ്ക്കു വാങ്ങുക പ്രായോഗികമല്ല. തദ്ദേശഭരണസ്ഥാപനങ്ങളിൽ നിന്നും പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിൽ നിന്നും എത്തിക്കുമെന്നാണു വിദ്യാഭ്യാസ വകുപ്പ് അധികൃതർ സൂചിപ്പിക്കുന്നത്.
English Summary: Kerala sslc and plus two exam