കരുതലിന്റെ കരങ്ങളിലേക്ക് പിറന്നുവീണ് ‘അതിഥി’
Mail This Article
ചങ്ങനാശേരി ∙ അതിഥിത്തൊഴിലാളി ദമ്പതികൾക്കു ജനിച്ച കുഞ്ഞിനെ ഏറ്റുവാങ്ങിയത് പഞ്ചായത്ത് അംഗവും ആശാ വർക്കർമാരും. പെൺകുഞ്ഞിന് ഇവർ പേരുമിട്ടു – അതിഥി! ഗർഭിണിയായ ഭാര്യയെ നോക്കാൻ ആരുമില്ലെന്ന ആശങ്കയിൽ നാട്ടിലേക്കു മടങ്ങാൻ ഒരുങ്ങിയ സൈന്റു മിയൻ കരുതലിനു മുന്നിൽ കൈകൾ കൂപ്പി.
ബംഗാളിലെ മാൽഡയിൽ നിന്ന് 6 വർഷം മുൻപാണ് സൈന്റു എത്തിയത്. മാടപ്പള്ളി പഞ്ചായത്ത് 18-ാം വാർഡിലെ വാടകവീട്ടിൽ ഭാര്യ സൈനുർ ഖാത്തൂനും മക്കളായ സഹിനത്തർ (7), രൂഹുൽ സേത് (3) എന്നിവർക്കുമൊപ്പമായിരുന്നു താമസം.
നാട്ടിലേക്കു മടങ്ങാൻ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് വാങ്ങാൻ ഭാര്യയെയും കൂട്ടി സൈന്റു ചങ്ങനാശേരി ജനറൽ ആശുപത്രിയിൽ എത്തി. പൂർണ ഗർഭിണിയായതിനാൽ യാത്രാനുമതി ഇല്ലെന്നും ചികിത്സയ്ക്ക് അവസരമൊരുക്കാമെന്നും ആശുപത്രിയിൽ നിന്ന് അറിയിച്ചു. ഇന്നലെ രാവിലെ 9.10ന് ആശുപത്രിയിൽ ‘അതിഥി’ ജനിച്ചു. ഡോ. ഏഞ്ചൽ ലൂസി ജയിംസിന്റെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ.
വാർഡ് അംഗം മിനി റെജി, ആശാ വർക്കർമാരായ ഉഷാകുമാരി, ഷീല ജയപ്രകാശ്, ദീപ ഓമനക്കുട്ടൻ എന്നിവരും ആരോഗ്യ വിഭാഗവുമാണു സൈനുറിനെ പരിചരിച്ചത്. മരുന്നു വാങ്ങാനും രക്തം നൽകുന്നതിനും ഭക്ഷണം എത്തിക്കാനും യൂത്ത് കോൺഗ്രസ് പ്രവർത്തകരും സഹായിച്ചു.
English Summary: New born Athidhi