ലോറി ദേഹത്തേക്ക് മറിഞ്ഞ് ദമ്പതികൾ മരിച്ചു
Mail This Article
കടമ്പഴിപ്പുറം(പാലക്കാട്) ∙ വീട്ടിലെത്താൻ 50 മീറ്റർ മാത്രം ശേഷിക്കെ, സിമന്റ് കയറ്റി വന്ന ലോറി ദേഹത്തേക്കു മറിഞ്ഞു ദമ്പതികൾക്കു ദാരുണാന്ത്യം. കല്ലുവഴി വള്ളിക്കാട്ടു വീട്ടിൽ ഗോപാലകൃഷ്ണനും(50) ഭാര്യ സജിതയുമാണ്(45) മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന ഇരുചക്ര വാഹനത്തിനു മുകളിലേക്കു നിയന്ത്രണംവിട്ട ലോറി മറിയുകയായിരുന്നു.
രണ്ടുപേരും തൽക്ഷണം മരിച്ചു. വാഹനത്തിന്റെ നമ്പർ പരിശോധിച്ചാണ് ലോറിക്കടിയിൽപ്പെട്ടവരെ തിരിച്ചറിഞ്ഞത്. പുഞ്ചപ്പാടം വളവിൽ ഇന്നലെ രാത്രി ഒൻപതോടെയായിരുന്നു സംഭവം. മണ്ണാർക്കാട് നിന്നെത്തിയ അഗ്നിരക്ഷാ സേന ക്രെയിൻ ഉപയോഗിച്ചു ലോറി പൊക്കിമാറ്റിയാണു മൃതദേഹങ്ങൾ പുറത്തെടുത്തത്.
കല്ലുവഴി സ്വദേശികളായ ഇരുവരും കുറച്ചുകാലമായി പുഞ്ചപ്പാടത്താണു താമസം. കല്ലുവഴിയിലെ വീട്ടിൽ പോയി മടങ്ങവേയാണ് അപകടം. പാലക്കാട് ഭാഗത്തുനിന്നു ചെർപ്പുളശ്ശേരിയിലേക്കു പോവുകയായിരുന്നു ലോറി. ലോറി ഡ്രൈവർ കടന്നുകളഞ്ഞു. മൃതദേഹങ്ങൾ ജില്ലാ ആശുപത്രി മോർച്ചറിയിൽ. മക്കൾ: ശ്രുതി, ശ്രീരാഗ്. മരുമകൻ: സജി.
English summary: Lorry accident: Husband and wife killed in Palakkad