അധ്യാപകനായി മന്ത്രി ജലീൽ;ചരിത്ര ക്ലാസോടെ തുടക്കം
Mail This Article
തിരുവനന്തപുരം ∙ കോളജുകളിലെ ഓൺലൈൻ പഠനത്തിനു ചരിത്ര ക്ലാസെടുത്തു തുടക്കമിട്ടു മന്ത്രി കെ.ടി.ജലീൽ. 14 വർഷത്തിനു ശേഷമാണ് ജലീൽ അധ്യാപക വേഷത്തിലെത്തുന്നത്. ഹിസ്റ്ററി എന്ന വാക്കിന്റെ കഥ പറഞ്ഞാണു മന്ത്രി ആരംഭിച്ചത്. ലോകമാകെ നടന്ന നവോത്ഥാന ചരിത്രങ്ങൾ വിശദമാക്കിയും മാനവികതയാണു നവോത്ഥാനമെന്ന സന്ദേശം പകർന്നും ക്ലാസ് മുന്നേറി. വീണ്ടും അധ്യാപകന്റെ റോളിലെത്തിയതു നല്ല അനുഭവമായിരുന്നെന്നും ആസ്വദിച്ചാണു ക്ലാസെടുത്തതെന്നും ജലീൽ പറഞ്ഞു.
തിരുവനന്തപുരം സംസ്‌കൃത കോളജിലെ ഒറൈസ് ഹാളിൽ നിന്നായിരുന്നു മന്ത്രിയുടെ തത്സമയ ക്ലാസ്. ഇത് ഒറൈസ് സംവിധാനമുള്ള 75 സർക്കാർ കോളജുകളിലും മറ്റുള്ള കോളജുകളിൽ പ്രത്യേക ലിങ്കിലൂടെയും തത്സമയം കാണാമായിരുന്നു. രാവിലെ 8.30 മുതൽ ഉച്ചയ്ക്ക് 1.30 വരെയാണു ക്ലാസുകൾ. വിദ്യാർഥികൾ, അധ്യാപകർ, രക്ഷിതാക്കൾ എന്നിവരുമായി ചർച്ച നടത്തി കോളജുകളിൽ തുടർന്നും രാവിലെ 8.30 ന് ക്ലാസ് ആരംഭിക്കുന്നതു പരിഗണിക്കുമെന്നു മന്ത്രി പറഞ്ഞു. ഇത് അടിച്ചേൽപിക്കില്ല– മന്ത്രി വ്യക്തമാക്കി.
സാങ്കേതിക പ്രശ്നങ്ങൾ വില്ലൻ; കോളജുകളിൽ കല്ലുകടി
തിരുവനന്തപുരം ∙ കോളജുകളിൽ ഓൺലൈൻ ക്ലാസുകളിലെ സാങ്കേതിക പ്രശ്നങ്ങൾ ആദ്യ ദിവസം കല്ലുകടിയായി. പല കോളജുകളിലും 30% വിദ്യാർഥികൾക്കും ഇന്റർനെറ്റ് ലഭ്യതയില്ല. ഉള്ളവർക്കാകട്ടെ, 2 മണിക്കൂർ ക്ലാസ് കഴിയുന്നതോടെ ഡേറ്റ തീരുന്നു.
സൗകര്യമുള്ളവർക്കാകട്ടെ, 5 മണിക്കൂർ ഓൺലൈൻ ക്ലാസിൽ ശ്രദ്ധിക്കാൻ സാധിക്കില്ലെന്ന പരാതിയുമുണ്ട്. ഇത്രയേറെ സമയം വിദ്യാർഥിയെ പിടിച്ചിരുത്താൻ അധ്യാപകർക്കും സാധിക്കുന്നില്ല. ഓൺലൈൻ ക്ലാസുകൾ കൈകാര്യം ചെയ്തു പരിചയമില്ലാത്തവരാണ് ഭൂരിപക്ഷം അധ്യാപകരും. പരീക്ഷാ നടത്തിപ്പിനിടെ ക്ലാസ് എടുക്കേണ്ട സാഹചര്യവുമുണ്ട്.
English summary: Minister K.T.Jaleel online class