അഭിമന്യു വധക്കേസ്: പിടികിട്ടാപ്പുള്ളി സഹൽ ഹംസ കോടതിയിൽ കീഴടങ്ങി
Mail This Article
കൊച്ചി ∙ മഹാരാജാസ് കോളജ് വിദ്യാർഥി എം. അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ പിടികിട്ടാപ്പുള്ളി നെട്ടൂർ മേക്കാട്ട് സഹൽ ഹംസ (23) എറണാകുളം മജിസ്ട്രേട്ട് കോടതിയിൽ കീഴടങ്ങി. 2017 ജൂലൈ 2നു പുലർച്ചെയാണ് അഭിമന്യു കൊല്ലപ്പെട്ടത്.
കൂട്ടുപ്രതി പള്ളുരുത്തി കച്ചേരിപ്പടി വെളിപ്പറമ്പ് വി.എൻ. ഷിഫാസ് (ചിപ്പു– 25) അഭിമന്യുവിനെ പിടിച്ചു നിർത്തിയപ്പോൾ സഹൽ കുത്തി കൊലപ്പെടുത്തി എന്നാണു പ്രോസിക്യൂഷൻ കേസ്. സംഭവ ദിവസം ഒളിവിൽ പോയ സഹൽ രണ്ടാഴ്ച മുൻപു നെട്ടൂരിലെ വീട്ടിലെത്തി എന്നാണു സൂചന.
ഇന്നലെ രാവിലെ 11 മണിയോടെ ജില്ലാ കോടതി സമുച്ചയത്തിലെ സന്ദർശക റജിസ്റ്ററിൽ പേരെഴുതിയ ശേഷമാണു സഹൽ മജിസ്ട്രേട്ട് മുൻപാകെ ഹാജരായത്. പ്രതിയെ റിമാൻഡ് ചെയ്ത കോടതി കോവിഡ് നിരീക്ഷണ സെല്ലിലേക്ക് അയച്ചു. ലോക്ഡൗണിൽ ഒളിവിൽ കഴിയുക ബുദ്ധിമുട്ടായതോടെ കീഴടങ്ങാൻ ശ്രമം തുടങ്ങിയിരുന്നു.
അയൽ സംസ്ഥാനത്തെ ഒളിസങ്കേതത്തിൽ നിന്നു കേരളത്തിലേക്കു കടക്കാൻ കോവിഡ് ജാഗ്രതാ പാസ് വാങ്ങി അതിർത്തിയിലെ പരിശോധന പൂർത്തിയാക്കിയാണ് പ്രതി സംസ്ഥാനത്തേക്കു വന്നത് എന്നാണു വിവരം.
ഇന്നലെ നേരിട്ടു കോടതി മുറിയിലെത്തി മജിസ്ട്രേട്ട് മുൻപാകെ സ്വയം വെളിപ്പെടുത്തും വരെ സഹലിനെ ആരും തിരിച്ചറിഞ്ഞില്ല. ഈമാസം 25ന് കേസിന്റെ വിചാരണ നടപടികൾ തുടങ്ങാനിരിക്കെയാണ് പ്രതിയുടെ തന്ത്രപരമായ കീഴടങ്ങൽ.
കോവിഡ് പരിശോധന പൂർത്തിയാക്കി വേണം ഇനി പ്രതിയെ കസ്റ്റഡിയിൽ ചോദ്യം ചെയ്യാൻ. ഇതോടെ വിചാരണ ഇനിയും വൈകും. സഹൽ ഉൾപ്പെടെ 16 പ്രതികൾക്ക് എതിരെയാണ് അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചത്.
മുഖ്യ പ്രതിയെ നേരിൽ കാണാൻ അഭിമന്യുവിന്റെ അമ്മയ്ക്ക് ആഗ്രഹം
മറയൂർ ∙ കീഴടങ്ങിയ മുഖ്യപ്രതിയെ നേരിൽ കാണണമെന്ന് അഭിമന്യുവിന്റെ അമ്മ ഭൂപതി ആഗ്രഹം പ്രകടിപ്പിച്ചു. അഭിമന്യുവിന്റെ മാതാപിതാക്കളായ മനോഹരനും ഭൂപതിയും സിപിഎം നിർമിച്ചു നൽകിയ വീട്ടിലാണ് ഇപ്പോൾ താമസിക്കുന്നത്. വിവരം അറിഞ്ഞതോടെ അഭിമന്യുവിന്റെ ചിത്രത്തിനു മുന്നിൽ നിന്ന് അവർ ഉറക്കെ കരയുകയായിരുന്നു. കാലതാമസം കൂടാതെ അർഹിക്കുന്ന ശിക്ഷ നൽകണമെന്നായിരുന്നു മനോഹരന്റെ പ്രതികരണം.
English Summary : Abhimanyu Murder case Prime accused Suhal surrendered