പതിനേഴുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിൽ ദമ്പതികൾ അറസ്റ്റിൽ
Mail This Article
മൂവാറ്റുപുഴ∙ പതിനേഴുകാരിയെ വിവാഹവാഗ്ദാനം നൽകി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചുവെന്ന കേസിൽ ദമ്പതികൾ അറസ്റ്റിൽ. തൊടുപുഴ സ്വദേശി അഖിൽ ശിവൻ (23), ഭാര്യ പ്രസീദ കുട്ടൻ (36) എന്നിവരാണ് അറസ്റ്റിലായത്. മൂവാറ്റുപുഴ സ്വദേശിനിയായ പെൺകുട്ടി ഫെയ്സ്ബുക് വഴിയാണ് അഖിൽ ശിവനെ പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും. പെൺകുട്ടിയുടെ വീട്ടുകാർ വിവാഹത്തിനു സമ്മതിക്കാതിരുന്നതിനാൽ അഖിൽ പെൺകുട്ടിയെ 2 മാസം മുൻപു കടത്തിക്കൊണ്ടുപോയിരുന്നു. രക്ഷിതാക്കൾ പരാതി നൽകിയതിനെ തുടർന്ന് പൊലീസ് കണ്ടെത്തി തിരിച്ചു കൊണ്ടുവരികയും അഖിലിനെതിരെ പോക്സോ നിയമ പ്രകാരം കേസെടുക്കുകയും ചെയ്തു.
ഇതിനിടയിൽ അഖിൽ പാലക്കാട് സ്വദേശിനിയായ പ്രസീദയുമായി പ്രണയത്തിലാകുകയും വിവാഹിതരാവുകയും ചെയ്തു. പ്രസീദ നേരത്തെ വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമാണ്. തുടർന്ന് അഖിലും പ്രസീദയും ചേർന്ന് പെൺകുട്ടിയെ വീട്ടിൽ നിന്ന് ബൈക്കിൽ തട്ടിക്കൊണ്ടു പോകുകയായിരുന്നു.
എന്നാൽ മൂവരും ഒരുമിച്ചു താമസിച്ചിരുന്ന വയനാട്ടിലെ വീട്ടിൽ നിന്നു രക്ഷപ്പെട്ട പെൺകുട്ടിയെ പെരുമ്പാവൂരിൽ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു. പെൺകുട്ടിയെ പിന്തുടർന്നു വന്ന അഖിലിനെയും പ്രസീദയെയും പൊലീസ് സംഘം മൂവാറ്റുപുഴയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.
English Summary: Couple under arrest