ജീവനൊടുക്കാൻ ശ്രമം: 2 പെൺകുട്ടികളിൽ ഒരാൾ പീഡിപ്പിക്കപ്പെട്ടെന്ന് പൊലീസ്
Mail This Article
മുണ്ടക്കയം ∙ പീഡനം പുറത്തറിയുമെന്നു ഭയന്നാണു മുണ്ടക്കയത്ത് രണ്ടു വിദ്യാർഥിനികൾ ജീവനൊടുക്കാൻ ശ്രമിച്ചതെന്നു പൊലീസ് കണ്ടെത്തി. ഇവരിൽ ഒരാളെ പീഡിപ്പിച്ച കേസിൽ മൂന്നു യുവാക്കൾ അറസ്റ്റിൽ; നാലാമൻ ഒളിവിൽ.
എരുമേലി ചെറുവള്ളി എസ്റ്റേറ്റിൽ ചീരൻപടവിൽ രാഹുൽരാജ് (20), കോരുത്തോട് കണ്ണങ്കേരിൽ മഹേഷ് (20), കോരുത്തോട് ഏന്തംപടിക്കൽ അനന്ദു (20) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പെൺകുട്ടികൾ ആത്മഹത്യാശ്രമം നടത്തിയ ദിവസം ഒളിവിൽപോയ കോരുത്തോട് സ്വദേശി അജിത്തിനെ (20) പൊലീസ് തിരയുന്നു.
രണ്ടു പെൺകുട്ടികളും പത്താം ക്ലാസ് പരീക്ഷ എഴുതി ഫലത്തിനായി കാത്തിരിക്കുകയാണ്. ഇവരിൽ ഒരാളെ നാലു വർഷത്തിനിടെ ഈ നാലു പ്രതികളും പീഡിപ്പിച്ചതായി പൊലീസ് കണ്ടെത്തി. പെൺകുട്ടികൾ കഴിഞ്ഞ തിങ്കളാഴ്ചയാണു മണിമലയാറ്റിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ചത്. വെള്ളനാടി വള്ളക്കടവ് പാലത്തിന്റെ കൈവരിയിൽ കയറിയ ഇരുവരും കൈകൾ ഷാൾ കൊണ്ടു പരസ്പരം കെട്ടിയ ശേഷം മണിമലയാറ്റിലേക്കു ചാടി. നാട്ടുകാർ ഇരുവരെയും രക്ഷപ്പെടുത്തി.
വനിതാ പൊലീസ് നടത്തിയ കൗൺസലിങ്ങിൽ, പെൺകുട്ടികളിൽ ഒരാൾ പീഡിപ്പിക്കപ്പെട്ട കാര്യം പറഞ്ഞു. രണ്ടാമത്തെ കുട്ടി പീഡിപ്പിക്കപ്പെട്ടിട്ടില്ലെന്നാണു വൈദ്യപരിശോധനാഫലം.
ആദ്യത്തെ പെൺകുട്ടിക്കു നാലു വയസ്സുള്ളപ്പോൾ അമ്മ വേറൊരാളെ വിവാഹം കഴിച്ചു. പിന്നീടു കുട്ടിയുടെ അച്ഛനും വേറെ വിവാഹം കഴിച്ചു. രണ്ടാനമ്മയുടെ വീട്ടിൽ കഴിയുമ്പോൾ 12–ാം വയസ്സിലാണ് ആദ്യം ശാരീരികമായി ഉപദ്രവിക്കപ്പെട്ടത്. പിന്നീടു മറ്റു മൂന്നു പേരും പ്രണയം നടിച്ചു പീഡിപ്പിച്ചതായി മൊഴിനൽകി. ഈ വിവരം പുറത്തറിഞ്ഞതിനാലാണു കൂട്ടുകാരിയെയും കൂട്ടി ജീവനൊടുക്കാൻ തീരുമാനിച്ചതെന്നും പെൺകുട്ടി മൊഴി നൽകി.
ജീവനൊടുക്കുമെന്ന വിവരം പ്രതികളുടെ മൊബൈൽ ഫോണുകളിലേക്കു പെൺകുട്ടി സന്ദേശമായി അയച്ചിരുന്നതായി ഡിവൈഎസ്പി ജെ.സന്തോഷ് കുമാർ, ഇൻസ്പെക്ടർ ഷിബു കുമാർ എന്നിവർ പറഞ്ഞു. പാഞ്ചാലിമേട്, പെൺകുട്ടിയുടെ വീട്, പ്രതികളുടെ വീടുകൾ എന്നിവിടങ്ങളിൽ ലൈംഗികമായി ചൂഷണം ചെയ്തിട്ടുണ്ടെന്നു പൊലീസ് പറയുന്നു.
English summary: Girls suicide attempt in Mundakkayam, one girl raped