ADVERTISEMENT

കൊച്ചി∙ നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച സംഘം സമാന രീതിയിൽ ഒട്ടേറെ യുവതികളെ തട്ടിപ്പിനിരയാക്കിയിട്ടുണ്ടെന്നു ഡിസിപി ജി. പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി.

ഷംന കാസിം, പാലക്കാട്ടെ ഹോട്ടൽ മുറിയിൽ പൂട്ടിയിട്ട 8 യുവതികൾ എന്നിവർക്കു പുറമേ തട്ടിപ്പിനിരയായവരിൽ 14 യുവതികളെ ഇതിനകം പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. നഷ്ടപ്പെട്ട സ്വർണവും പണവുമൊക്കെ വീണ്ടെടുത്തു തരാമെന്നു പൊലീസ് ഉറപ്പു നൽകുന്നുണ്ടെങ്കിലും വിവാദം ഭയന്ന് പലരും പരാതി നൽകാൻ തയാറായിട്ടില്ല. 5 പുതിയ പരാതികളാണ് ഇന്നലെ ലഭിച്ചത്.

അതേസമയം, തട്ടിപ്പിനിരയായവരുടെ വിവരങ്ങൾ ഓരോരുത്തരും പൊലീസിനു കൈമാറുന്നുണ്ട്. ഇവന്റ് മാനേജ്മെന്റ്, ആങ്കറിങ് മേഖലകളിലെ തുടക്കക്കാരായ മോഡലുകളാണു ഇവരിൽ ഏറെയും. ഇവരുടെ വാട്സാപ് ഗ്രൂപ്പുകൾ വഴിയാണു തട്ടിപ്പു സംഘം പലരെയും ഇരകളാക്കിയത്.

8 യുവതികളെ സംഘം മാർച്ചിൽ പാലക്കാട്ടെ ഹോട്ടൽ മുറിയിൽ അടച്ചിട്ടു ഭീഷണിപ്പെടുത്തിയെന്നാണ് ഇരയായ ഒരു യുവതി വെളിപ്പെടുത്തിയിരുന്നത്. ജനുവരിയിൽ ഇതേ രീതിയിൽ വടക്കഞ്ചേരി, പാലക്കാട്, ചാലക്കുടി, പെരുമ്പാവൂർ എന്നിവിടങ്ങളിൽ താമസിപ്പിച്ചതായി പൊലീസിനു പരാതി ലഭിച്ചിട്ടുണ്ട്. സംഘത്തിനെതിരെ എളമക്കര പൊലീസിൽ ലഭിച്ച പരാതിയിൽ കേസെടുത്തു. 70,000 രൂപ, 2 പവൻ ആഭരണം എന്നിവ കവർന്നതായാണ് ഇടപ്പള്ളി സ്വദേശിനിയുടെ പരാതി.

പണം തട്ടിപ്പാണു സംഘത്തിന്റെ പ്രധാന ലക്ഷ്യമെന്നാണ് ഇതുവരെയുള്ള വിവരമെന്നു ഡിസിപി ജി. പൂങ്കുഴലി പറഞ്ഞു. ‘ വിവിധ സ്റ്റേഷനുകളിലായി ഷംനയുടെതടക്കം 6 കേസുകളാണു സംഘത്തിനെതിരെ ഇതുവരെ റജിസ്റ്റർ ചെയ്തത്. 7 പ്രതികൾ അറസ്റ്റിലായി. 2 പ്രതികളെക്കൂടി പിടിക്കാനുണ്ട്. കൂടുതൽ ഇരകളുടെ മൊഴി എടുക്കുന്നതോടെ, േവറെയും പ്രതികളുണ്ടാകാനുള്ള സാധ്യതയുണ്ട്. ’ ഡിസിപി അറിയിച്ചു.

അന്വേഷണം സിനിമാ മേഖലയിലേക്കും

ഷംന കാസിമിനെ ഭീഷണിപ്പെടുത്തിയ കേസിൽ അന്വേഷണം സിനിമാ മേഖലയിലേക്കും. കേസിലെ പ്രധാന പ്രതിയായ ഷരീഫിന്റെ, സിനിമയിൽ മേക്കപ് ആർട്ടിസ്റ്റായ ബന്ധുവിനെക്കുറിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഇയാളാണു ഷംനയ്ക്ക് വിവാഹ ആലോചന കൊണ്ടുവന്നതെന്നാണ് പൊലീസിന്റെ നിഗമനം. തട്ടിപ്പുകാരുടെ സിനിമാ ബന്ധവും ഷംന കാസിമിലേക്ക് എത്തിയതെങ്ങനെയെന്നും അന്വേഷിച്ചു വരികയാണെന്നു ഡിസിപി ജി. പൂങ്കുഴലി പറഞ്ഞു.

അറസ്റ്റിലായ ഷെരീഫിനെ ചോദ്യം ചെയ്തപ്പോഴാണു മേക്കപ് ആർട്ടിസ്റ്റിന്റെ പങ്കിനെക്കുറിച്ചു കൂടുതൽ വിവരങ്ങൾ പൊലീസിനു ലഭിച്ചത്. ഷംനയുടെ ഫോൺ നമ്പർ ലഭിച്ചതു സിനിമാ മേഖലയിൽ നിന്നാണെന്നു നേരത്തെ പ്രതികൾ മൊഴി നൽകിയിട്ടുണ്ട്. കേസിലെ മറ്റൊരു പ്രധാന പ്രതിയായ റഫീഖിന്റെ സുഹൃത്തും ഇടുക്കി സ്വദേശിനിയുമായ യുവതിയെക്കുറിച്ചും അന്വേഷണം തുടങ്ങിയിട്ടുണ്ട്.

ഇവരാണു മോഡലുകൾക്ക് വാഗ്ദാനം നൽകി പാലക്കാട്ടും വടക്കഞ്ചേരിയിലും എത്തിച്ചതെന്നു പരാതിക്കാരിൽ ഒരാളുടെ മൊഴിയുണ്ട്. കൂടാതെ ഷംനയുമായും ഇവർ ഫോണിൽ സംസാരിച്ചിരുന്നു. ഇവർ സിനിമ–സീരിയൽ മേഖലയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുകയാണ്. തട്ടിപ്പിനിരയായ ഇടുക്കി സ്വദേശിനിയെയും പൊലീസ് തിരയുന്നുണ്ട്.

വീട്ടമ്മയെ കബളിപ്പിച്ച് 16 ലക്ഷം തട്ടിയെന്നു പരാതി

വാടാനപ്പള്ളി (തൃശൂർ)∙ നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടിയ സംഘത്തിലെ റഫീഖ്, അബ്ദുൽ സലാം എന്നിവർ യുവതിയെ കബളിപ്പിച്ച് 16 ലക്ഷം രൂപ തട്ടിയ കേസിലും പ്രതികൾ. വിവാഹ ആലോചനയുമായി എത്തി, പണം തട്ടിയെടുത്തെന്ന വാടാനപ്പള്ളി സ്വദേശിയായ വീട്ടമ്മയുടെ പരാതിയി‍ലാണു കേസ്. നേരത്തെ 2 തവണ പരാതി നൽ‍കിയിട്ടും അന്വേഷണം നടത്തിയിരുന്നില്ല. കഴിഞ്ഞ ദിവസം വീണ്ടും നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തു.

യുവതി ഭർത്താവുമായി അകന്നു കഴിയുകയായിരുന്നു. ഒന്നര വർഷം മുൻപ് റഫീഖ് തളിക്കുളത്തെ പ്രമുഖ കുടുംബത്തിലെ അംഗമാണെന്നും ബിസിനസ് നടത്തുകയാണെന്നും സ്വയം പരിചയപ്പെടുത്തിയാണ് വിവാഹാലോചനയുമായി എത്തിയതെന്നു പരാതിയിൽ പറയുന്നു. യുവതിയുടെ എടിഎം കാർഡ് തന്ത്രപൂർവം കൈക്കലാക്കിയ ഇയാൾ പലപ്പോഴായി 16 ലക്ഷം തട്ടിയെടുത്തെന്നു‌ം സുഹൃത്ത് അബ്ദുൽ സലാമും കൂടെയുണ്ടായിരുന്നെന്ന‌ും പരാതിയിലുണ്ട്.

English summary: Shamna Kasim blackmailing; More complaints filed

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com