പ്രതിദിനം 15000 പിസിആർ പരിശോധന: ആരോഗ്യ വകുപ്പ് കഠിന ശ്രമത്തിൽ
Mail This Article
തിരുവനന്തപുരം ∙ വിദേശത്തു നിന്നു കൂടുതൽ ആളുകൾ എത്തുന്നതും കോവിഡ് വ്യാപന ഭീതിയും കണക്കിലെടുത്ത് ജൂലൈ 15 മുതൽ പ്രതിദിനം 15000 പേരെ പിസിആർ പരിശോധനയ്ക്കു വിധേയമാക്കാനുള്ള തീരുമാനം നടപ്പാക്കാൻ ആരോഗ്യ വകുപ്പ് അധികൃതർ തീവ്ര ശ്രമത്തിൽ.
ഇതിനകം വിദേശത്തു നിന്ന് 1.5 ലക്ഷം പേർ എത്തിയതോടെ രോഗികളുടെ എണ്ണം വർധിച്ചു. ഇനി 2 ലക്ഷത്തിലേറെപ്പേർ എത്തുമെന്ന യാഥാർഥ്യം മുന്നിലെത്തിയപ്പോഴാണു കൂടുതൽ പരിശോധന നടത്താൻ ലാബുകൾ കണ്ടെത്തണമെന്നു ചീഫ് സെക്രട്ടറി ബിശ്വാസ് മേത്ത ആരോഗ്യ വകുപ്പിനോട് ആവശ്യപ്പെട്ടത്.
നിലവിൽ സ്വകാര്യ മേഖലയിൽ ഉൾപ്പെടെ 21 ലാബുകളുണ്ട്. 4 മാസം കൊണ്ടാണ് ഇത്രയും ലാബുകൾക്ക് അനുമതി ലഭിച്ചത്. ഇനി 40 ലാബുകൾ കൂടി കണ്ടെത്തിയാലേ 15000 പരിശോധന സാധ്യമാകുകയുള്ളൂ. അപേക്ഷ വാങ്ങി നടപടിക്രമങ്ങൾ പൂർത്തിയാക്കി ഐസിഎംആറിന്റെ അനുമതി നേടണം.
ഇപ്പോൾ ദിവസം പരമാവധി 5000 സാംപിളുകളാണ് അയയ്ക്കുന്നത്. എന്നാൽ മിക്ക ലാബുകളുടെയും പ്രവർത്തനശേഷി പൂർണമായി വിനിയോഗിക്കാനാകുന്നില്ല. ഇന്നലത്തെ കണക്കനുസരിച്ചു 2774 സാംപിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. മേയ് 19 മുതൽ ശരാശരി 70000 പരിശോധന കിറ്റുകൾ ലഭ്യമായിരുന്നിട്ടും ദിവസവുമുള്ള പരിശോധന 2000ൽ താഴെയായിരുന്നു. അടുത്തിടെയാണു തോതു വർധിപ്പിച്ചത്. ഇപ്പോൾ 1.22 ലക്ഷം കിറ്റുകൾ സ്റ്റോക്കുണ്ട്. ഇപ്പോൾ ഒരു പരിശോധനയ്ക്ക് 4500 രൂപയാണ് ഈടാക്കുന്നത്.
English summary: Covid; PCR test Kerala