മാണിയും ജോസ് കെ മാണിയും എനിക്ക് ഒരുപോലെയല്ല: പി.ജെ. ജോസഫ്
Mail This Article
തൊടുപുഴ ∙ കേരള കോൺഗ്രസ് ജോസ് വിഭാഗത്തെ യുഡിഎഫിൽ നിന്ന് പുറത്താക്കിയതിൽ തനിക്ക് ഒരു റോളും ഇല്ലെന്ന് പി.ജെ.ജോസഫ് എംഎൽഎ. ഇക്കാര്യം യുഡിഎഫ് മുന്നണിയുടെ തീരുമാനമാണ്. മുന്നണി തീരുമാനം മാനിക്കാതെ ജോസ് കെ. മാണി സ്വയം പുറത്തായതാണെന്നും ജോസഫ് ഇന്നലെ വൈകിട്ട് മാധ്യമങ്ങളോടു പ്രതികരിച്ചു.
കെ.എം. മാണിയുമായി എനിക്ക് ഒരു പ്രശ്നവുമില്ല. എന്നാൽ മാണി സാറും ജോസ് കെ. മാണിയും ഒരുപോലെയാണ് എന്ന് പറയാനാവില്ല. മാണി സാർ കാര്യങ്ങൾ മനസ്സിലാക്കി നിയമാനുസൃതമായി പ്രവർത്തിക്കുന്നയാളായിരുന്നു. അന്ന് അദ്ദേഹം ഭരണഘടനയിൽ എഴുതിവച്ച ഒരു കാര്യം അംഗീകരിക്കാൻ ജോസ് കെ. മാണി തയാറായിരുന്നെങ്കിൽ ഈ പ്രശ്നങ്ങൾ ഒന്നും ഉണ്ടാവില്ലായിരുന്നു. ജോസ് കെ.മാണി അതൊക്കെ ലംഘിച്ചു: പി.ജെ. ജോസഫ് പറഞ്ഞു.
കോട്ടയം ജില്ലാ പഞ്ചായത്തിന്റെ കാര്യത്തിൽ ഞങ്ങൾ എട്ടു മാസം കാത്തിരുന്നു. എന്നിട്ടും അവർ കരാർ പാലിക്കാൻ തയാറായില്ല. യുഡിഎഫ് നേതൃത്വത്തെ ധിക്കരിച്ചതിന്റെ ഫലമാണ് ഇപ്പോൾ പുറത്ത് പോകേണ്ടിവന്നത്. കേരള കോൺഗ്രസ് പ്രവർത്തകർ സത്യത്തിന്റെ കൂടെ നിൽക്കും. അതുകൊണ്ട് തന്നെ അവർ ഒറ്റപ്പെടുകയും ചെയ്യും: പി.ജെ. ജോസഫ് പറഞ്ഞു.
English summary: P.J. Joseph responds to Jose K.Mani expel