ഫുൾ എപ്ലസ് ശ്രീദേവി കൊണ്ടുപോയി; 150 കിലോമീറ്റർ ദൂരെ കാട്ടിലേക്ക്
Mail This Article
ചാലക്കുടി ∙ അറിഞ്ഞോ, പരീക്ഷ കഴിഞ്ഞ് ചെറിയ ബാഗും തൂക്കി ചെക്പോസ്റ്റ് കടന്ന് പോയ ആ പെൺകുട്ടിയുടെ മനസ്സിലും ബാഗിലും നിറയെ എ പ്ലസ് ആയിരുന്നു.! പൊള്ളാച്ചിക്കടുത്ത് കാടിനകത്തെ ആദിവാസി ഊരിൽ നിന്ന് 150 കിലോമീറ്റർ സഞ്ചരിച്ചെത്തി എസ്എസ്എൽസി പരീക്ഷ എഴുതിയ ശ്രീദേവിക്ക് ഫുൾ എ പ്ലസ്.
കൂട്ടുകാരും അധ്യാപകരും തുള്ളിച്ചാടുമ്പോഴും കാടിനകത്ത് മൊബൈലിനു റേഞ്ച് ലഭിക്കാത്ത ആദിവാസിക്കുടിയിൽ ശ്രീദേവിയും അവളെ പരീക്ഷയെഴുതിക്കാൻ ബൈക്കിലിരുത്തി ഇത്രദൂരം സഞ്ചരിച്ച അച്ഛൻ ചെല്ലമുത്തുവും സന്തോഷവാർത്ത അറിഞ്ഞിട്ടുണ്ടാവില്ല. ഇരുപതു കിലോമീറ്റർ അകലെയുള്ള ബന്ധുവിന്റെ ഫോണിൽ അറിയിച്ച സന്ദേശം ഇന്നു മാത്രമേ കാടിറങ്ങി അവൾക്കരികിലെത്തൂ.
നായരങ്ങാടി മോഡൽ റസിഡൻഷ്യൽ സ്കൂളിലെ ഹോസ്റ്റലിൽ താമസിച്ചു പഠിച്ച ശ്രീദേവി ലോക് ഡൗൺ കാരണം പരീക്ഷ നീട്ടിയതോടെയാണ് നാട്ടിലേക്കു മടങ്ങിയത്. വീണ്ടും പരീക്ഷ നടത്താൻ തീരുമാനിച്ചത് അവളറിഞ്ഞത് പരീക്ഷയുടെ തലേന്നു മാത്രം. വനംവകുപ്പിന്റെയും മറ്റ് അധികൃതരുടെയും സഹായത്തോടെ കാടും മലയും താണ്ടിയെത്തിയ ശേഷം ഒറ്റയ്ക്ക് ഒരു മുറിയിലിരുന്നു പരീക്ഷയെഴുതുകയും ദിവസങ്ങളോളും സ്കൂളിലെ മുറിയിൽ ഒറ്റയ്ക്ക് ക്വാറന്റീനിൽ കഴിയുകയും ചെയ്തിരുന്നു.
എഴുതിയ പരീക്ഷകൾക്കെല്ലാം എപ്ലസ്; ഫലം വന്നപ്പോൾ വിഘ്നേഷ് ഇല്ല
വള്ളികുന്നം ∙ എഴുതിയ ഏഴു പരീക്ഷകളിലും എപ്ലസ് നേടിയെങ്കിലും ഫലം വന്നപ്പോൾ അതുകാണാൻ വിഘ്നേഷ് ഇല്ല.
വള്ളികുന്നം അമൃത ഹയർസെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയായിരുന്ന താമരക്കുളം വേടരപ്ലാവ് വരദയിൽ അജയകുമാർ–ശ്രീദേവി ദമ്പതികളുടെ മകൻ വിഘ്നേഷ് ലോക്ഡൗൺ കാലത്ത് മാറ്റിവച്ച പരീക്ഷകൾ തുടങ്ങുന്നതിന് രണ്ടാഴ്ച മുൻപ് മേയ് 9 ന് ആണ് മരിച്ചത്.
English summary: Student from Pollachi score full a plus