ദുബായിൽ നിന്നെത്തിയ 140 മംഗളൂരു സ്വദേശികളെ കർണാടക തടഞ്ഞു; കേരളം പുറത്താക്കി
Mail This Article
കാസർകോട്∙ ദക്ഷിണ കന്നഡ ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചതിനെ തുടർന്ന് കണ്ണൂരിൽ വിമാനമിറങ്ങിയ 140 മംഗളൂരു സ്വദേശികളെ കർണാടകയിലേക്കു പ്രവേശിക്കുന്നതിൽ നിന്നു കലക്ടർ വിലക്കി. തുടർന്ന് കാസർകോട്ടെ ലോഡ്ജിൽ താമസിച്ച ഗർഭിണികൾ ഉൾപ്പെടെയുള്ളവരെ കാസർകോട് കലക്ടർ ഇടപെട്ട് രാത്രി പുറത്താക്കി.
ഇരു ജില്ലാ ഭരണകൂടവും തമ്മിലുള്ള നിഃസഹകരണമാണ് സംഭവത്തിനു പിന്നിലെന്ന് മംഗളൂരു എംഎൽഎ യു.ടി.ഖാദർ ആരോപിച്ചു. അനുമതിയില്ലാതെ ഇവരെ താമസിപ്പിച്ച 3 ലോഡ്ജുകൾക്ക് എതിരെ കേസെടുത്തു. ഒരാഴ്ച അടച്ചിടാനും നിർദേശിച്ചു.
കാന്തപുരം എ.പി. അബൂബക്കർ മുസല്യാരുടെ സംഘടനയുമായി ബന്ധമുള്ള കർണാടക കൾചറൽ ഫൗണ്ടേഷൻ ചാർട്ട് ചെയ്ത വിമാനത്തിലാണ് 27ന് ദുബായിൽ നിന്നുള്ള സംഘം എത്തിയത്. മംഗളൂരുവിൽ അനുമതി നിഷേധിച്ചതിനെ തുടർന്നാണ് ഇവർ കണ്ണൂരിൽ ഇറങ്ങിയത്. സംഘടന ഏർപ്പാടാക്കിയ ബസുകളിൽ കർണാടക അതിർത്തിയിൽ എത്തിയപ്പോൾ ദക്ഷിണ കന്നഡ ഭരണകൂടം പ്രവേശനാനുമതി നൽകിയില്ല. തുടർന്നു കാസർകോട്ടേക്കു മടങ്ങിയ സംഘം 3 ലോഡ്ജുകളിൽ താമസിക്കുകയായിരുന്നു.
English summary: Charter flight passenger entry to Mangalore prevented