കാരുണ്യ പദ്ധതി തുടരും; രോഗികളെ തിരിച്ചയയ്ക്കലും
Mail This Article
തൃശൂർ ∙ ഇൻഷുറൻസിനു പകരം അഷുറൻസ് രീതിയിൽ കാരുണ്യ പദ്ധതി ഇന്നു തുടരാനിരിക്കെ ഇതിനുള്ള സോഫ്റ്റ്‌വെയർ ഇതുവരെ പ്രവർത്തനക്ഷമമായില്ല. ഇന്നുവരുന്ന രോഗികൾക്ക് കാരുണ്യയുടെ ആനുകൂല്യം നൽകാൻ സ്വകാര്യ ആശുപത്രികൾക്കാവില്ല. കഴിഞ്ഞദിവസം സ്വകാര്യ ആശുപത്രി ഉടമകളുടെ അസോസിയേഷൻ നടത്തിയ ഓൺലൈൻ യോഗത്തിൽ പലരും സോഫ്റ്റ്‌വെയർ വിഷയം ഉന്നയിച്ചതിനെത്തുടർന്ന് ഭാരവാഹികൾ ഇക്കാര്യം സർക്കാർ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.
ഇനിയുള്ള ദിവസങ്ങളിലെ ചികിത്സാച്ചെലവ് 15 ദിവസത്തിനുശേഷം നൽകുമെന്നാണ് സർക്കാർ നൽകിയിരിക്കുന്ന ഉറപ്പ്. പക്ഷേ, കഴിഞ്ഞ 3 മാസത്തെ ചികിത്സാച്ചെലവിന്റെ ക്ലെയിം തുക ലഭിക്കുന്ന കാര്യത്തിൽ ഇപ്പോഴും സർക്കാർ ഉറപ്പു നൽകിയിട്ടില്ല. ഇതു തന്നെ കോടിക്കണക്കിനു രൂപ വരും. പ്രീമിയം ഇനത്തിൽ 300 കോടി രൂപ സർക്കാർ നൽകാനുണ്ടെന്നും അതു ലഭിക്കാത്തതുകൊണ്ടാണു സ്വകാര്യ ആശുപത്രികൾക്ക് ക്ലെയിം നൽകാൻ കഴിയാത്തതെന്നുമാണ് ഇൻഷുറൻസ് കമ്പനിയായ റിലയൻസ് പറയുന്നത്.
ഇൻഷുറൻസ് ആയി പദ്ധതി നടപ്പാക്കുമ്പോൾ തുക ലഭിച്ചില്ലെങ്കിൽ ട്രൈബ്യൂണലിനെയും കോടതിയെയും സമീപിക്കാം. എന്നാൽ അഷുറൻസ് ആയി നടപ്പാക്കുമ്പോൾ ആ സാധ്യത കൂടി മങ്ങുകയാണ് എന്ന ആശങ്കയും സ്വകാര്യ ആശുപത്രികൾക്കുണ്ട്. തുക നൽകുമെന്ന വാഗ്ദാനം മാത്രമാണുള്ളത്. ഇൻഷുറൻസ് പദ്ധതി അവസാനിച്ച സ്ഥിതിക്ക് റിലയൻസ് പഴയ ക്ലെയിം കുടിശിക നൽകുമോ എന്ന കാര്യത്തിലും ആശുപത്രികൾക്ക് ആശങ്കയുണ്ട്.
English summary: Karunya scheme insurance