അമ്മയുടെ കരൾ ഏറ്റുവാങ്ങാതെ അവൾ പോയി; ഫലം വന്നപ്പോൾ ഫുൾ എ പ്ലസ്
Mail This Article
ചവറ (കൊല്ലം) ∙ അമ്മ കരൾ പകുത്തുനൽകാൻ ഒരുങ്ങുമ്പോൾ അതേറ്റുവാങ്ങാൻ അനുവദിക്കാതെ വിധി തിരിച്ചെടുത്ത അമ്മയുടെ ‘കരളി’ന് എസ്എസ്എൽസി ഫലം വന്നപ്പോൾ ഫുൾ എ പ്ലസ്. കരൾരോഗബാധിതയായി മരിച്ച കൊറ്റൻകുളങ്ങര ഗവ. വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥിയും ചവറ കുളങ്ങരഭാഗം ശാന്താലയത്തിൽ വേലായുധൻ പിള്ള – ബിന്ദു ദമ്പതികളുടെ മകളുമായ കൃതിക വി. പിള്ള (15) ആണ് കുടുംബത്തിനും കൂട്ടുകാർക്കും അധ്യാപകർക്കും കണ്ണീരുപ്പു കലർന്ന വിജയമധുരം സമ്മാനിച്ചത്.
പഠനത്തിലും പാഠ്യേതര പ്രവർത്തനങ്ങളിലും മിടുക്കിയായിരുന്നു കൃതിക. പരീക്ഷകളെല്ലാം എഴുതി, ഫലം വരാൻ ഒരാഴ്ച ശേഷിക്കെയാണ് രോഗബാധ സ്ഥിരീകരിച്ചത്. വീട്ടിലെ പതിവു കളിചിരികൾക്കിടയിൽ പൊടുന്നനെ കുഴഞ്ഞു വീഴുകയായിരുന്നു. മഞ്ഞപ്പിത്തം മൂർച്ഛിച്ചതാണെന്ന് തിരിച്ചറിഞ്ഞതോടെ കരൾ മാറ്റിവയ്ക്കലിന് ഒരുക്കം തുടങ്ങി.
പണം കണ്ടെത്താൻ നാട്ടുകാർ കൈകോർത്തു. കരൾ പകുത്തു നൽകാൻ അമ്മ ബിന്ദു ശസ്ത്രക്രിയാമുറിയിലേക്ക് പോകുന്നതിനു മണിക്കൂറുകൾ മുൻപാണ് അതേ ആശുപത്രിയിൽ കൃതിക വിധിക്കു കീഴടങ്ങിയത്. അച്ഛൻ 4 വർഷം മുൻപ് കാൻസർ മൂലം മരിച്ചു. പഞ്ചായത്ത് ജീവനക്കാരിയായ ബിന്ദുവിന് മറ്റു 2 പെൺമക്കൾ കൂടിയുണ്ട്. പരീക്ഷാഫലം വന്നതിന്റെ തലേന്ന്, തിങ്കളാഴ്ചയായിരുന്നു മരണാനന്തര ചടങ്ങുകൾ.