നയതന്ത്ര ബാഗേജിൽ സ്വർണക്കടത്ത് കൊച്ചി തുറമുഖം വഴിയും ?
Mail This Article
ന്യൂഡൽഹി ∙ തിരുവനന്തപുരം വിമാനത്താവളം വഴി മാത്രമല്ല, കൊച്ചി തുറമുഖം വഴിയും നയതന്ത്ര പാഴ്സലിൽ സ്വർണം കടത്തിയെന്നു സംശയം. അന്വേഷണം വിപുലീകരിക്കുമ്പോൾ ഇതും വിശദമായി പരിശോധിക്കും.
വ്യോമ, സമുദ്ര മാർഗങ്ങൾക്കു പുറമേ കരമാർഗവും ഇന്ത്യയിലേക്കു സ്വർണം കടത്തുന്നുണ്ട്. നേപ്പാൾ, ഭൂട്ടാൻ, മ്യാൻമർ, ബംഗ്ലദേശ് എന്നീ രാജ്യങ്ങൾ വഴിയാണിത്. ചൈന, തയ്‌വാൻ, ഹോങ്കോങ് എന്നിവിടങ്ങളിൽ നിന്ന് ഇ–കൊമേഴ്സ് മാർഗവും വഴിയും കള്ളക്കടത്തുകാർ പരീക്ഷിക്കുന്നുണ്ട്. എല്ലാ വിമാനത്താവളങ്ങളിലൂടെയും സ്വർണക്കടത്തു നടക്കുന്നുണ്ട്; ചിലതു പിടിക്കപ്പെടുന്നുമുണ്ട്. എന്നാൽ, നയതന്ത്ര പാഴ്സലിലൂടെയുള്ള കള്ളക്കടത്ത് പിടിക്കുന്നത് ആദ്യമാണ്.
കഴിഞ്ഞ വർഷം കേരളത്തിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ തന്നെ കള്ളക്കടത്തിനു കൂട്ടുനിന്നതിന് അറസ്റ്റിലായി. തിരുവനന്തപുരത്ത് 5 പേരെ സിബിഐയുടെ കൊച്ചി യൂണിറ്റും കോഴിക്കോട്ടും കണ്ണൂരിലുമായി 4 പേരെ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസുമാണ് (ഡിആർഐ) അറസ്റ്റ് ചെയ്തത്. തിരുവനന്തപുരത്ത് കസ്റ്റംസ് സൂപ്രണ്ട് തന്നെ അറസ്റ്റിലായിരുന്നു.
ദുബായിൽ നിന്ന് തിരുവനന്തപുരത്തേക്ക് 6 തവണ സ്വർണം കടത്തിയ വനിത ദുബായിൽ ഒരു പാക്കിസ്ഥാനിയുമായി ചേർന്ന് ബ്യൂട്ടി പാർലർ നടത്തിയിരുന്നു എന്നറിഞ്ഞതോടെ അന്വേഷണം എൻഐഎയും റോയും ഏറ്റെടുത്തു. പാക്കിസ്ഥാൻ ബന്ധത്തിനു തീവ്രവാദ സ്വഭാവമുണ്ടോ എന്നാണ് അന്വേഷിക്കുന്നത്. ഇതേ തരത്തിലുള്ള അന്വേഷണം മറ്റു ചില സംസ്ഥാനങ്ങളിലും എൻഐഎ നടത്തുന്നുണ്ട്.
English Summary: Diplomatic Baggage Gold Smuggling through Kochi port