ലോക്ഡൗണിൽ കടത്തിയത് 90 കോടിയുടെ സ്വർണം; സരിത് ചെറിയ കണ്ണി; പിന്നിൽ വൻ സ്രാവുകൾ
Mail This Article
തിരുവനന്തപുരം ∙ ലോക്‌ഡൗൺ കാലത്ത് 4 പ്രാവശ്യമായി ഏകദേശം 90 കോടി രൂപയുടെ സ്വർണം തിരുവനന്തപുരം വിമാനത്താവളം വഴി കടത്തിയതായി കസ്റ്റംസിനു വിവരം ലഭിച്ചു. ഇപ്പോഴത്തെ 14 കോടി വിലമതിക്കുന്ന 30 കിലോ സ്വർണം പിടികൂടിയതു സംബന്ധിച്ച അന്വേഷണത്തിലാണ് ഈ വിവരം ലഭിച്ചത്.
വടക്കൻ കേരളത്തിലുള്ള സംഘം സരിത്തിനെ ഉപയോഗിച്ചു കടത്തൽ പദ്ധതി ആസൂത്രണം ചെയ്തിരുന്നതായും സൂചനയുണ്ട്. രാജ്യത്തിനകത്തും പുറത്തും സ്വാധീനമുള്ള സംഘങ്ങളാണു പിന്നിൽ. കൊച്ചി, തിരുവനന്തപുരം കേന്ദ്രീകരിച്ചു 2 വർഷത്തിനിടെ പിടികൂടിയ സ്വർണത്തിന്റെ കണക്കെടുപ്പു കസ്റ്റംസ് ആരംഭിച്ചു. നേരത്തെ പിടികൂടിയ സംഘങ്ങളുടെ ഇപ്പോഴത്തെ പ്രവർത്തനത്തെക്കുറിച്ചും പരിശോധിക്കുന്നുണ്ട്.
സരിത് ചെറിയ കണ്ണി മാത്രമാണെന്ന് ഉദ്യോഗസ്ഥർ പറയുന്നു. വിവിധ മേഖലകളിൽ സ്വാധീനമുള്ളവരെ സംഘത്തിലേക്ക് ആകർഷിക്കാൻ വലിയ സംഘം പ്രവർത്തിച്ചിരുന്നു. ശക്തമായ ബന്ധങ്ങളുള്ള സംഘത്തിനല്ലാതെ നയതന്ത്ര പാഴ്സലിൽ സ്വർണം കടത്താനാകില്ലെന്നും കസ്റ്റംസ് കരുതുന്നു.
English Summary: Gold smuggling worth 90 crore during lockdown