സ്വർണക്കടത്തിന് മറയോ വർക്‌ഷോപ്; സ്പീക്കറെ കിട്ടാൻ ഉദ്ഘാടനം രണ്ടു തവണ മാറ്റി
Mail This Article
കൊച്ചി/തിരുവനന്തപുരം ∙ സ്വർണക്കള്ളക്കടത്തു കേസിലെ വിവാദനായിക സ്വപ്നയുടെ കൂട്ടാളി സന്ദീപ് നായർ സ്വർണക്കടത്തിനുള്ള മറയായിട്ടാണോ കാർ വർക്‌ഷോപ്പ് ആരംഭിച്ചതെന്ന് സംശയം.
കാറുകളുടെ എൻജിനിൽ നിന്നു കാർബൺ മാലിന്യം നീക്കം ചെയ്യുന്ന സ്റ്റാർട്ടപ് സംരംഭമാണ്, നെടുമങ്ങാട്ട് സന്ദീപ് ആരംഭിച്ച ‘കാർബൺ ഡോക്ടർ’. ഇതിന്റെ ഉദ്ഘാടനത്തിനാണ് യുഎഇ കോൺസുലേറ്റ് വഴിയുള്ള സ്വാധീനം ഉപയോഗിച്ചു സ്പീക്കർ ശ്രീരാമകൃഷ്ണനെ സ്വപ്ന എത്തിച്ചത്.
കാറുകളിൽ സ്വർണം കടത്താനുള്ള മറയാണോ ഈ സ്ഥാപനം എന്നാണ് അന്വേഷിക്കുന്നത്. ഉദ്ഘാടനം സ്പീക്കർ ശ്രീരാമകൃഷ്ണൻ തന്നെ നടത്തണമെന്നു സന്ദീപിനു നിർബന്ധമുണ്ടായിരുന്നു. സ്പീക്കറുടെ സൗകര്യത്തിനായി ഉദ്ഘാടനത്തീയതി 2 തവണ മാറ്റി.
കള്ളക്കടത്തിൽ സന്ദീപിന്റെ പങ്കു വ്യക്തമായതോടെയാണ് ഭാര്യ സൗമ്യയെ ചോദ്യം ചെയ്യാൻ അന്വേഷണ സംഘം തീരുമാനിച്ചത്. സന്ദീപിനു കള്ളക്കടത്തു സംഘവുമായുള്ള അടുപ്പം സൗമ്യ സ്ഥിരീകരിച്ചിട്ടുണ്ട്.
ബിസിനസ് ആവശ്യമെന്നു പറഞ്ഞ് ഭർത്താവ് ഒറ്റയ്ക്കു നടത്തിയ വിദേശയാത്രകളിൽ സംശയം തോന്നിയിരുന്നതായി സൗമ്യ മൊഴി നൽകി.
തിരുവനന്തപുരം നഗരത്തിലെ ഒരു തടിക്കടയിൽ ജീവനക്കാരനായിരുന്ന സന്ദീപ് വളരെ പെട്ടെന്നു സാമ്പത്തികവളർച്ച നേടിയത് സംശയകരമാണെന്നു നാട്ടുകാരും പറയുന്നു. ദുബായ് ബന്ധങ്ങളും അന്വേഷിക്കുന്നുണ്ട്.
English Summary: Workshop a covering for gold smuggling