വ്യാജ സർട്ടിഫിക്കറ്റ്: സ്വപ്നയെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ്
Mail This Article
തിരുവനന്തപുരം ∙ സ്പേസ് പാർക്ക് കരാർ ജോലിക്കു വ്യാജ ബിരുദ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയ കേസിൽ സ്വർണക്കടത്ത് കേസ് രണ്ടാം പ്രതി സ്വപ്ന സുരേഷിനെ കന്റോൺമെന്റ് പൊലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. എൻഐഎയും കസ്റ്റംസും നടത്തുന്ന തെളിവെടുപ്പും ചോദ്യം ചെയ്യലും പൂർത്തിയായ ശേഷം ഇതിനായി കോടതിയിൽ അപേക്ഷ നൽകും.
വ്യാജ സർട്ടിഫിക്കറ്റ് എവിടെ നിർമിച്ചു, ആരൊക്കെയാണ് ഇതിനു പിന്നിൽ പ്രവർത്തിച്ചത് തുടങ്ങിയ കാര്യങ്ങളും അന്വേഷിക്കും. സ്വപ്നയെ കസ്റ്റഡിയിൽ ലഭിച്ചാൽ മാത്രമേ ഇതു സംബന്ധിച്ചു കൂടുതൽ വ്യക്തത ലഭിക്കുവെന്നാണു പൊലീസ് വിലയിരുത്തൽ. സർട്ടിഫിക്കറ്റ് വ്യാജമാണെന്നു പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതിനെത്തുടർന്ന് സ്വപ്ന സുരേഷിനെ ഒന്നാം പ്രതിയാക്കി കഴിഞ്ഞ 13ന് എഫ്ഐആർ റജിസ്റ്റർ ചെയ്തിരുന്നു.
കേരള ഐടി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിന്റെ പരാതിയെത്തുടർന്നാണു കേസ്. കൺസൽറ്റൻസി കരാറുള്ള പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്സും ഇടനില കമ്പനി വിഷൻ ടെക്നോളജിയും രണ്ടും മൂന്നും പ്രതികളാണ്. മഹാരാഷ്ട്ര ഡോ.ബാബാസാഹിബ് അംബേദ്കർ ടെക്നോളജി സർവകലാശാലയുടെ പേരിലാണു സ്വപ്ന വ്യാജ ബികോം സർട്ടിഫിക്കറ്റ് നിർമിച്ചത്.
English Summary: Police to take Swapna Suresh in custody in fake certificate case