അംജദിന്റെ കമ്പനി: ദുരൂഹം, അവ്യക്തം
Mail This Article
പാലക്കാട് ∙ സ്വർണക്കടത്തു കേസിൽ കസ്റ്റംസ് അറസ്റ്റ് ചെയ്ത കൊണ്ടോട്ടി സ്വദേശി അംജദ് അലി പാലക്കാട് കേന്ദ്രമാക്കി രൂപീകരിച്ച കമ്പനിയുടെ പ്രവർത്തനങ്ങളിൽ അവ്യക്തത. ആധുനിക അടുക്കളയുടെ ഡിസൈൻ കരാർ ഏറ്റെടുത്തു ചെയ്യാനാണ് കമ്പനി രൂപീകരിച്ചത്. പാലക്കാട് ജില്ലയിലെ 2 പേരെ ഉൾപ്പെടെ പങ്കാളികളാക്കി. ഇതിലൊരാളുടെ നൂറണിയിലെ വീടിന്റെ നമ്പരാണു റജിസ്റ്റേഡ് വിലാസമായി കാണിച്ചതെങ്കിലും പ്രധാന രേഖകളൊന്നും ഇവിടെയില്ല, ഓഫിസിൽ ജീവനക്കാരുമില്ല. ഇന്റർനെറ്റിൽ ലഭിക്കുന്ന റജിസ്ട്രേഷൻ വിവരങ്ങളിൽ ബിസിനസിന്റെ സ്വഭാവം വ്യക്തമാക്കുന്നില്ല.
സ്വർണക്കടത്തു കേസിനെത്തുടർന്ന്, കസ്റ്റംസ് പിടിച്ചെടുത്ത ബെൻസ് കാർ കമ്പനിയുടെ തുടക്കത്തിൽ വാങ്ങിയതാണ്. 95,000 രൂപയാണു വാഹനത്തിനു വായ്പയെടുത്തതിന്റെ പ്രതിമാസ തിരിച്ചടവു തുക. അംജദിന്റെ തട്ടിപ്പുകളെക്കുറിച്ച് അറിയില്ലായിരുന്നുവെന്നാണ് പങ്കാളികൾ പറയുന്നത്. കേസ് വന്നപ്പോൾ മാത്രമാണ്, അറസ്റ്റിലായ റമീസുമായി താൻ തിരുവനന്തപുരത്തെ ഫ്ലാറ്റിൽ കൂടിക്കാഴ്ച നടത്തിയെന്നും മറ്റൊരു പ്രതി മുഹമ്മദ് ഷാഫി വഴിയാണു ബന്ധപ്പെട്ടതെന്നും തങ്ങളോടു പറഞ്ഞതെന്ന് അവർ വിശദീകരിക്കുന്നു. കസ്റ്റംസ് ഉദ്യോഗസ്ഥർ ഇവരിൽ നിന്നു വിവരം ശേഖരിച്ചിരുന്നു.
English Summary: Amjad company details unclear