സ്വപ്നയെ സഹായിച്ചത് ശിവശങ്കർ പറഞ്ഞിട്ടെന്ന് അക്കൗണ്ടന്റ്; കസ്റ്റംസിനു മൊഴി നൽകി
Mail This Article
തിരുവനന്തപുരം / കൊച്ചി ∙ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ പറഞ്ഞിട്ടാണ് സ്വപ്ന സുരേഷിനൊപ്പം ബാങ്ക് ലോക്കർ എടുത്തതെന്നു ചാർട്ടേഡ് അക്കൗണ്ടന്റ് മൊഴി നൽകിയതായി അറിയുന്നു. സ്വപ്നയുടെയും ചാർട്ടേഡ് അക്കൗണ്ടന്റിന്റെയും സംയുക്ത അക്കൗണ്ടിലുള്ള ലോക്കറിൽനിന്ന് ഒരു കോടി രൂപയും ഒരു കിലോഗ്രാം സ്വർണവും പിടിച്ചെടുത്തിരുന്നു. കസ്റ്റംസിനു ലഭിച്ച മൊഴി വിശ്വസനീയമെന്നു വ്യക്തമായാൽ സ്വർണക്കടത്തു കേസിൽ നിർണായക വഴിത്തിരിവാകും.
കഴിഞ്ഞ ദിവസം ചാർട്ടേഡ് അക്കൗണ്ടന്റിന്റെ വീട്ടിലും ഓഫിസിലും കസ്റ്റംസ് നടത്തിയ പരിശോധനയുടെ തുടർച്ചയായിട്ടായിരുന്നു ഇന്നലെ ചോദ്യംചെയ്യൽ. സ്വപ്നയുടെയും ശിവശങ്കറിന്റെയും ആദായനികുതി റിട്ടേണുകൾ തയാറാക്കുന്നത് ഈ ചാർട്ടേഡ് അക്കൗണ്ടന്റാണെന്നാണു വിവരം. സ്വർണക്കടത്തു കേസിലെ മറ്റൊരു പ്രതി കെ.ടി.റമീസിനെ എൻഐഎ രാത്രിയിൽ തിരുവനന്തപുരത്ത് എത്തിച്ചു തെളിവെടുപ്പു നടത്തി.
ശിവശങ്കറിന്റെ ഫ്ലാറ്റിലും എതിർവശത്തെ ഹോട്ടലിലുമായി പ്രതികൾ കൂടിക്കാഴ്ച നടത്തിയതു സംബന്ധിച്ച് സ്വപ്ന, സരിത്, സന്ദീപ് നായർ എന്നിവരുടെ മൊഴികളുടെ അടിസ്ഥാനത്തിൽ പ്രധാനമായി ഈ സ്ഥലങ്ങളിലായിരുന്നു തെളിവെടുപ്പ്. റമീസ് താമസിച്ച കോവളത്തെ ഹോട്ടലിലും കൊണ്ടുപോയി തെളിവെടുത്തു. അതിനുശേഷം രാത്രിയിൽ പൊലീസ് ക്ലബ്ബിലെത്തിച്ചു ചോദ്യം ചെയ്തു..
English summary: Swapna Suresh