ഈ പാർട്ടി പഴയ പാർട്ടിയല്ല
Mail This Article
കോട്ടയം ∙ ‘ലാപ്ടോപ്പുണ്ടോ സഖാവേ വിഡിയോ കോൺഫറൻസിൽ പങ്കെടുക്കാൻ’ എന്നു ചോദിച്ചാൽ മറുപടി ഇങ്ങനെയാകും: ‘ബ്രാഞ്ചിന്റെ പേരു പറഞ്ഞ് റിപ്പോർട്ട് ചെയ്യാൻ മറക്കല്ലേ സഖാവേ...’ പണ്ട് കംപ്യൂട്ടറിനെ എതിർത്ത സിപിഎം, കോവിഡ് എത്തിയതോടെ അടിമുടി ഓൺലൈനായി മാറി. ‘പോരാളി ഷാജിമാർ’ മാത്രമല്ല പാർട്ടി ഓഫിസുകളും.
തദ്ദേശ തിരഞ്ഞെടുപ്പു കൂടി മുന്നിൽക്കണ്ടാണ് തിരക്കിട്ട് ഓൺലൈൻ സജ്ജീകരണം. കോവിഡ് വ്യാപനം തുടർന്നാൽ ഓൺലൈൻ സൗകര്യങ്ങൾ ഉപയോഗിച്ച് തിരഞ്ഞെടുപ്പിനെ നേരിടേണ്ടി വരുമെന്നാണു പാർട്ടിയുടെ കണക്കുകൂട്ടൽ. എല്ലാ ലോക്കൽ കമ്മിറ്റി ഓഫിസുകളിലും ലാപ്ടോപ് വാങ്ങണം. ബഫർ ചെയ്യാത്ത നെറ്റ്‌വർക് കണക്‌ഷൻ നിർബന്ധം. ശരാശരി ലക്ഷം രൂപയാണ് ഓരോ ലോക്കൽ കമ്മിറ്റിക്കും ചെലവ്. ഏരിയ കമ്മിറ്റി, ജില്ലാ കമ്മിറ്റി ഓഫിസുകളിൽ മീഡിയ റൂം തയാറാക്കുന്നു. വിഡിയോ കോൺഫറൻസിങ് നടത്താൻ ഇവിടെ സൗകര്യമുണ്ട്. 4 ലക്ഷത്തോളം രൂപയാണ് ഓരോ സ്ഥലത്തെയും ചെലവ്. സംസ്ഥാന കമ്മിറ്റി ഓഫിസ് നേരത്തേതന്നെ ഓൺലൈനാണ്.
പാർട്ടി ക്ലാസുകളും റിപ്പോർട്ടിങ്ങും വെബിനാർ മാതൃകയിലാക്കി. ശനിയാഴ്ചകളിൽ വൈകിട്ട് ഏഴിന് കേന്ദ്ര, സംസ്ഥാന നേതാക്കൾ പാർട്ടി പ്രവർത്തകർക്കായി ക്ലാസ് എടുക്കും. ബ്രാഞ്ച് തലം മുതൽ അംഗങ്ങൾ ക്ലാസിൽ പങ്കെടുക്കണം. സമൂഹമാധ്യമത്തിലെ പാർട്ടി പേജിൽ ബ്രാഞ്ചിന്റെ പേരു പറഞ്ഞ് ലൈക്കും ഷെയറും ചെയ്യണം. ഓരോ ക്ലാസിന്റെയും വിജയവും പങ്കാളിത്തവും സംസ്ഥാന നേതൃത്വത്തിൽ നവമാധ്യമ സെൽ നിരീക്ഷിക്കും.
മുതിർന്ന പ്രവർത്തകരെ സഹായിക്കുന്നതിനു നവമാധ്യമ സഹായിയെ വയ്ക്കാം. പാർട്ടി അംഗം ആകണമെന്നില്ല. പക്ഷേ പാർട്ടി വീക്ഷണമുള്ളവരാകണം. ജില്ലാ കമ്മിറ്റികളിൽ ശമ്പളം നൽകി മുഴുവൻ സമയ വിദഗ്ധനെ നിയോഗിക്കും. അനുസ്മരണങ്ങൾ അടക്കമുള്ള പാർട്ടി പരിപാടികൾ അതതു സ്ഥലങ്ങളിൽ നടത്തിയ ശേഷം വിഡിയോ ജില്ലാ കമ്മിറ്റി അപ്‌ലോഡ് ചെയ്യും. കഴിഞ്ഞ ദിവസം ഒരു ജില്ലയിൽ ജില്ലാ സെക്രട്ടറി നേതൃത്വം നൽകിയ, പ്രമുഖ സഖാവിന്റെ അനുസ്മരണത്തിനു ലഭിച്ചത് 8 ലൈക്ക്. ഒടുവിൽ പാർട്ടി ഇടപെട്ട് ലൈക്ക് കൂട്ടി പ്രതിഛായ മെച്ചപ്പെടുത്തി!
English summary: CPM online campaign